ബസ്തി: വിവാഹവീട്ടിൽ രസഗുള കഴിക്കാൻ എത്തിയ പതിനൊന്നുകാരനെ കാറ്ററിംഗ് തൊഴിലാളി എരിയുന്ന തന്തൂരി അടുപ്പിലേക്കെറിഞ്ഞു (UP Wedding Tandoor Incident). ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ ഈ ക്രൂരത നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ചമൻ എന്ന ബാലനെ ലഖ്‌നൗ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഗോണ്ട സ്വദേശിയായ ചമൻ തന്റെ അമ്മൂമ്മയോടൊപ്പം ബസ്തിയിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ഭക്ഷണശാലയിൽ വെച്ച് കുട്ടി ആവർത്തിച്ച് രസഗുള എടുക്കുന്നത് കണ്ട കാറ്ററിംഗ് തൊഴിലാളി പ്രകോപിതനാവുകയായിരുന്നു. ദേഷ്യം വന്ന ഇയാൾ കുട്ടിയെ പിടിച്ചുയർത്തി എരിയുന്ന തന്തൂരി അടുപ്പിന് സമീപത്തേക്ക് കൊണ്ടുപോയി. ഈ സമയം ബാലൻ അടുപ്പിനുള്ളിലേക്ക് വീഴുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ടെത്തിയ അതിഥികളാണ് ചമനെ അടുപ്പിൽ നിന്ന് പുറത്തെടുത്തത്. മുഖം മുതൽ അരക്കെട്ട് വരെ ശരീരത്തിന്റെ പകുതിയോളം ഭാഗം ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ അയോധ്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും നില മോശമായതിനാൽ ലഖ്‌നൗവിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കുട്ടിയുടെ അമ്മാവൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പിടികൂടുമെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സ്വർണിമ സിംഗ് അറിയിച്ചു.
Summary: In a horrifying incident in Uttar Pradesh’s Basti district, an 11-year-old boy named Chaman was allegedly thrown into a burning tandoor by a catering worker for repeatedly taking rasgullas at a wedding. The boy suffered severe burns from his face to his waist and is currently in critical condition at Lucknow Medical College. Witnesses say the worker became angry and lifted the child near the fire, leading to the fall. Police have registered a case and are searching for the unidentified accused who fled the scene.

