മുംബൈ: നാസിക് ടാറ്റ കൺസൾട്ടൻസി സർവീസസിലെ നിർബന്ധിത മതംമാറ്റവും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന പ്രതി നിദ ഖാൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു (TCS Nashik Case Nida Khan). താൻ ഗർഭിണിയാണെന്നും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ നാസിക് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
നാസിക്കിലെ ടിസിഎസ് യൂണിറ്റിൽ വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുകയും നിർബന്ധിത മതംമാറ്റത്തിന് ശ്രമിക്കുകയും ചെയ്തു എന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിവരികയാണ്. എട്ട് വനിതാ ജീവനക്കാർ നൽകിയ ഒൻപതോളം പരാതികളിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ എച്ച്ആർ വിഭാഗം മേധാവി അശ്വിനി ചൈനാനി ഉൾപ്പെടെ ഏഴ് ജീവനക്കാരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കമ്പനി സസ്പെൻഡ് ചെയ്തു.
ഒരു പുരുഷ ജീവനക്കാരനെ നിർബന്ധിച്ച് നിസ്കരിപ്പിക്കുകയും ഇതര മതങ്ങളെ അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. സീനിയർ ഉദ്യോഗസ്ഥർ വനിതാ ജീവനക്കാരെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും പരാതിയുണ്ട്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലാണ് ഈ സംഭവങ്ങൾ നടന്നത്. ജീവനക്കാർ നൽകിയ പരാതികൾ പരിഗണിക്കാതെ കുറ്റക്കാർക്ക് ഒത്താശ ചെയ്തുകൊടുത്തു എന്നാണ് എച്ച്ആർ വിഭാഗത്തിനെതിരെയുള്ള ആരോപണം.
നിദ ഖാന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അവകാശവാദങ്ങൾ മെഡിക്കൽ പരിശോധനയിലൂടെ സ്ഥിരീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, ഹരാസ്‌മെന്റുകൾക്കെതിരെ കമ്പനിക്ക് ‘സീറോ ടോളറൻസ്’ നയമാണുള്ളതെന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും ടിസിഎസ് അറിയിച്ചു. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ സംഭവത്തിൽ ശക്തമായ ഉൽക്കണ്ഠ രേഖപ്പെടുത്തുകയും ടിസിഎസ് സിഒഒ ആരതി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Summary: Nida Khan, an accused in the forced religious conversion and sexual harassment case at TCS Nashik, has approached a local court for anticipatory bail, claiming she is pregnant. Khan, who is currently on the run, is part of a high-profile case involving nine complaints of sexual assault and coercion reported between 2022 and 2026. While seven employees, including the HR head, have already been arrested, a Special Investigation Team (SIT) is verifying Khan’s medical claims. TCS and Tata Sons chairman N. Chandrasekaran have condemned the incidents, stating that a zero-tolerance policy is in place and a thorough probe is underway.

