മുംബൈ/നാസിക്: ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS Nashik News) നാസിക് ശാഖയിലെ എട്ട് വനിതാ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനം, ബലാത്സംഗം, നിർബന്ധിത മതപരിവർത്തന ശ്രമം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ജീവനക്കാർക്കെതിരെ ഉയർന്നിട്ടുള്ളത്. സംഭവത്തിൽ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ നേരിട്ട് ഇടപെടുകയും വിശദമായ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. മാർച്ച് 25-ന് ഒരു വനിതാ ജീവനക്കാരി ഡിയോലാലി ക്യാമ്പ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയോടെയാണ് സംഭവങ്ങൾ പുറംലോകം അരിഞ്ഞത്. 2022 മുതൽ 2026 വരെയുള്ള കാലയളവിൽ താൻ പീഡനത്തിനിരയായെന്നായിരുന്നു യുവതിയുടെ മൊഴി.മതാചാരങ്ങൾ പാലിക്കാൻ നിർബന്ധിക്കുക, ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുക, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുക, ശരീരത്തിൽ മോശമായി സ്പർശിക്കുക എന്നിവയാണ് പ്രധാന പരാതികൾ.
ആദ്യ പരാതിക്ക് പിന്നാലെ സമാനമായ അനുഭവങ്ങളുമായി ഏഴ് സ്ത്രീകൾ കൂടി രംഗത്തെത്തി. ആകെ ഒൻപത് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി എന്നിവരടക്കം ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഡാനിഷ് ഷെയ്ഖിനെതിരെയാണ് ബലാത്സംഗം ഉൾപ്പെടെയുള്ള ഏറ്റവും ഗുരുതരമായ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവരെ ടിസിഎസ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു.
മതപരിവർത്തന ആരോപണം ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളും കേസിൽ ഇടപെട്ടിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ, ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം, ഇത് വ്യക്തിപരമായ പ്രണയബന്ധം തകർന്നതിനെത്തുടർന്നുള്ള പരാതിയാണെന്നും രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നും ആരോപിച്ച് പ്രതികളുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
Story Summary: Seven TCS employees in Nashik were arrested following allegations of sexual harassment and forced conversion by eight female colleagues. Tata Sons Chairman N. Chandrasekaran has ordered an internal probe into the matter. The victims alleged harassment spanning from 2022 to 2026, leading to multiple FIRs.

