കൊളംബോ: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ അമേരിക്കയുടെ ടോർപ്പിഡോ ആക്രമണത്തെത്തുടർന്ന് ശ്രീലങ്കയിൽ അഭയം തേടിയ 238 ഇറാനിയൻ നാവികർ നാട്ടിലേക്ക് മടങ്ങി (Iranian Sailors). ഒരു മാസത്തിലേറെയായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചൊവ്വാഴ്ച രാത്രിയോടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഇറാനിലേക്ക് കൊണ്ടുപോയത്. ശ്രീലങ്കൻ ഉപപ്രതിരോധ മന്ത്രി അരുണ ജയശേഖരയാണ് മടക്കം സ്ഥിരീകരിച്ചത്.
നാട്ടിലേക്ക് മടങ്ങിയവരിൽ രണ്ട് കപ്പലുകളിലെ നാവികർ ഉൾപ്പെടുന്നു. അമേരിക്കൻ ആക്രമണത്തിൽ തകർന്ന ഐറിസ് ദേന (Iris Dena) എന്ന യുദ്ധക്കപ്പലിൽ നിന്ന് രക്ഷപ്പെട്ട 32 പേരും, യന്ത്രത്തകരാറിനെത്തുടർന്ന് ശ്രീലങ്കൻ തുറമുഖത്ത് അടുപ്പിക്കേണ്ടി വന്ന ഇറിൻസ് ബുഷെർ (Irins Bushehr) എന്ന കപ്പലിൽ നിന്നും 206 പേരുമാണ് നാട്ടിലേക്ക് മടങ്ങിയത്.
ഇക്കഴിഞ്ഞ മാർച്ച് 4-ന് ഇന്ത്യയിൽ നടന്ന സൈനികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന ‘ഐറിസ് ദേന’യ്ക്ക് നേരെയാണ് അമേരിക്കൻ അന്തർവാഹിനി ആക്രമണം നടത്തിയത്. സംഭവത്തിൽ 104 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സഹായം തേടിയെത്തിയ ഇറാനിയൻ നാവികർക്ക് മാനുഷിക പരിഗണന നൽകി അഭയം നൽകാൻ ശ്രീലങ്ക തയ്യാറാവുകയായിരുന്നു.
അതേസമയം , അമേരിക്കയുമായും ഇറാനുമായും ഒരേസമയം സാമ്പത്തിക-നയതന്ത്ര ബന്ധം പുലർത്തുന്ന ശ്രീലങ്ക, അന്താരാഷ്ട്ര ഉടമ്പടികളും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ വ്യക്തമാക്കി. നിലവിൽ ട്രിങ്കോമാലിയിൽ നങ്കൂരമിട്ടിരിക്കുന്ന ‘ഇറിൻസ് ബുഷെർ’ കപ്പലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായി 15 നാവികർ കൂടി ശ്രീലങ്കയിൽ തുടരുന്നുണ്ട്.
Story Summary: Following a diplomatic standoff after a US torpedo attack on an Iranian warship, 238 Iranian sailors who were stranded in Sri Lanka have returned home via a special flight. Sri Lankan President Anura Kumara Dissanayake emphasized that the decision to provide shelter was based on international treaties and humanitarian values.

