ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭാ വികസനത്തിൽ പ്രകടമാകുന്നത് പാർട്ടിയുടെ കൃത്യമായ ദീർഘകാല രാഷ്ട്രീയ പദ്ധതികൾ. ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ പ്രാധാന്യം നൽകുമ്പോഴും, മുന്നാക്ക ഹൈന്ദവ ജനവിഭാഗങ്ങളെക്കൂടി ചേർത്തുപിടിച്ചുള്ള സമവായ രാഷ്ട്രീയത്തിനാണ് തമിഴക വെട്രി കഴകം (TVK) ശ്രമിക്കുന്നത്. യു.പിയിൽ മായാവതി പയറ്റി വിജയിച്ച സോഷ്യൽ എൻജിനീയറിങ് തന്ത്രങ്ങൾക്ക് സമാനമാണ് വിജയ്‌യുടെ ഇപ്പോഴത്തെ നീക്കങ്ങൾ.(Tamil Nadu CM Vijay Employs Mayawati Social Engineering Model In Cabinet Expansion)
വിജയ് മന്ത്രിസഭ പൂർണ്ണരൂപത്തിലായപ്പോൾ എട്ട് ദളിത് മന്ത്രിമാരാണ് ഇടംപിടിച്ചത്. ചരിത്രത്തിലാദ്യമായാണ് ദളിത് വിഭാഗത്തിന് ഇത്രയും വലിയ പ്രാതിനിധ്യം ലഭിക്കുന്നത്. ഇതിനൊപ്പം തന്നെ തമിഴ്‌നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ചത് ബ്രാഹ്മണ സമുദായത്തിന് ലഭിച്ച അപ്രതീക്ഷിത പരിഗണനയാണ്. സംസ്ഥാന ജനസംഖ്യയിൽ മൂന്ന് ശതമാനത്തിൽ താഴെ മാത്രം വരുന്ന ബ്രാഹ്മണ വിഭാഗത്തിൽ നിന്ന് 1952-ന് ശേഷം ആദ്യമായി രണ്ട് പേരാണ് ഒരേസമയം മന്ത്രിസഭയിലെത്തുന്നത്.
മൈലാപ്പൂർ എം.എൽ.എയും ടി.വി.കെ ട്രഷററുമായ പി. വെങ്കട്ടരമണൻ ആദ്യ ഘട്ടത്തിൽ മന്ത്രിയായപ്പോൾ, പാർട്ടിയുടെ തീപ്പൊരി പ്രസംഗകനും ശ്രീരംഗം എം.എൽ.എയുമായ 31-കാരൻ രമേശ് രണ്ടാം ഘട്ടത്തിൽ ദേവസ്വം വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. ഡി.എം.കെയും അണ്ണാ ഡി.എം.കെയും ബി.ജെ.പിയും പോലും ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കാൻ മടിച്ച സാഹചര്യത്തിലാണ് വിജയ്‌യുടെ ഈ നിർണായക നീക്കം.
Story Summary
Tamil Nadu CM Joseph Vijay’s cabinet expansion showcases a strategic ‘Social Engineering’ plan similar to Mayawati’s UP model. By inducting eight Dalit ministers and two Brahmin ministers, a historical first since 1952, TVK aims to capture both minority and upper-class vote banks, challenging DMK’s traditional stronghold.

