കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പത്തു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വാർത്താസമ്മേളനം നടത്തുന്നതിന് തൊട്ടുമുമ്പ് ചിരിച്ചുല്ലസിച്ചു സംസാരിച്ച മുതിർന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. വെസ്റ്റ് സോൺ ഇൻസ്‌പെക്ടർ ജനറൽ ആർ.വി. രമ്യ ഭാരതിയാണ് വിവാദത്തിലായിരിക്കുന്നത്. ഐജി മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വലിയ രീതിയിലുള്ള ജനരോഷം ഉയർന്നത്.(Coimbatore Child Murder Controversy Over Tamil Nadu Police IG and Minister Smiling Video)
സംസ്ഥാനത്തെ നടുക്കിയ ക്രൂരമായ കൊലപാതകത്തെക്കുറിച്ച് സംസാരിക്കാൻ പോകുന്നതിന് തൊട്ടുമുമ്പ് ഒരു മുതിർന്ന ഉദ്യോഗസ്ഥ ഇത്രയും അശ്രദ്ധമായും ചിരിച്ചുകൊണ്ടും പെരുമാറിയത് ഇരയോടും പൊതുസമൂഹത്തോടുമുള്ള അനാദരവാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു. ഒരു കുഞ്ഞിന്റെ ദാരുണമായ കൊലപാതകത്തിൽ സംസ്ഥാനം മുഴുവൻ കണ്ണീരൊഴുക്കുമ്പോൾ ഉന്നത ഉദ്യോഗസ്ഥർക്ക് ഇത് വെറുമൊരു തമാശ മാത്രമാണോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
കോയമ്പത്തൂരിലെ സുലൂരിൽ പത്തുവയസ്സുകാരി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ഭരണകക്ഷിയായ ടി.വി.കെ സർക്കാരിനെതിരെ വലിയ രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഉപയോഗിക്കുന്നതിനിടെയാണ് പൊലീസിന്റെ ഈ നടപടി. അതേസമയം, ഇതേ കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് മറുപടി നൽകിയ തമിഴ്‌നാട് വ്യവസായ മന്ത്രി എസ്. കീർത്തനയും വിവാദത്തിലായിട്ടുണ്ട്. ഔദ്യോഗിക യോഗത്തിന് ശേഷം കുട്ടിയുടെ കൊലപാതകത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഭരണപരമായ ചോദ്യങ്ങൾക്ക് മാത്രമേ മറുപടി നൽകൂ’ എന്ന് മന്ത്രി പ്രതികരിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
മന്ത്രിയുടേത് തികഞ്ഞ അനാസ്ഥയാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ തന്റെ ശരീരഭാഷ രാഷ്ട്രീയ ലാഭത്തിനായി ചിലർ വളച്ചൊടിക്കുകയാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിച്ചു കഴിഞ്ഞപ്പോൾ സാധാരണ രീതിയിൽ പുഞ്ചിരിച്ചതാണെന്നും വിശദീകരിച്ച് മന്ത്രി കീർത്തന രംഗത്തെത്തിയിട്ടുണ്ട്. പൊലീസിനും സർക്കാരിനുമെതിരെ ജനരോഷം ശക്തമാകുന്ന സാഹചര്യത്തിൽ കേസിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉറപ്പുനൽകിയിട്ടുണ്ട്. കേസിൽ ഇതിനകം രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Story Summary
Tamil Nadu Police IG R.V. Ramya Bharathi and Industries Minister S. Keerthana face intense public backlash after videos of them laughing and smiling before media briefings on the brutal rape and murder of a 10-year-old girl in Coimbatore went viral, sparking political outrage against the TVK government.

