ന്യൂഡൽഹി: ഇഷ ഫൗണ്ടേഷൻ നൽകിയ അപകീർത്തിക്കേസിൽ ഗൂഗിൾ എൽഎൽസിക്കും മറ്റ് എതിർകക്ഷികൾക്കും കൂടുതൽ വിഡിയോകൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം (Delhi High Court Isha Foundation defamation case). 39 ഷോർട്ട് വിഡിയോകളും അഞ്ച് ഇംഗ്ലീഷ് വിഡിയോകളും നീക്കം ചെയ്യണമെന്നാണ് കോടതി ഉത്തരവിട്ടത്. നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പുതിയ നിർദേശം നൽകിയത്.
ഇഷ ഫൗണ്ടേഷനെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടഞ്ഞുകൊണ്ട് മാർച്ച് 19-ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഹർജിയിൽ പരാമർശിച്ചിരുന്ന 39 ഷോർട്ട് വിഡിയോകളും അഞ്ച് ഇംഗ്ലീഷ് വിഡിയോകളും മുൻ ഉത്തരവിൽ വ്യക്തമായി ഉൾപ്പെട്ടിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫൗണ്ടേഷൻ കോടതിയെ വീണ്ടും സമീപിച്ചത്. ഈ വിഡിയോകളിലും നേരത്തെ നീക്കം ചെയ്യാൻ നിർദേശിച്ച ഉള്ളടക്കത്തിന് സമാനമായ ആരോപണങ്ങളാണുള്ളതെന്ന് ഇഷ ഫൗണ്ടേഷൻ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന്, മുൻ ഉത്തരവിൽ പരാമർശിച്ച വിഡിയോകളും ലേഖനങ്ങളും ഉൾപ്പെടെ പുതിയതായി ചൂണ്ടിക്കാട്ടിയ 44 വിഡിയോകളും നീക്കം ചെയ്യാൻ കോടതി നിർദേശിച്ചു.
അതേസമയം, ഇഷ ഫൗണ്ടേഷന്റെ ആവശ്യം മുൻ ഉത്തരവ് പുനഃപരിശോധിക്കാനുള്ള ശ്രമമാണെന്നും ഇടക്കാല വിലക്കിന്റെ പരിധി വികസിപ്പിക്കുകയാണെന്നും എതിർകക്ഷികൾ വാദിച്ചു. എന്നാൽ, ഹർജിയെ ‘വ്യക്തത തേടിയുള്ള അപേക്ഷ’ എന്നാണ് വിശേഷിപ്പിച്ചിരുന്നെങ്കിലും, യഥാർഥത്തിൽ അത് മുൻ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെടുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
കൂടുതൽ വിഡിയോകൾ മുൻകാല ഇടക്കാല ഹർജിയുമായി ബന്ധപ്പെട്ടവയാണെന്നും, മാർച്ച് 19-ലെ ഉത്തരവ് പൂർണമായി നടപ്പാക്കാൻ ഭേദഗതി അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. അപകീർത്തികരമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും അപ്‌ലോഡ് ചെയ്യുന്നതും പങ്കുവയ്ക്കുന്നതും എതിർകക്ഷികൾക്ക് അടുത്ത വാദം കേൾക്കുന്ന തീയതി വരെ വിലക്കിയിട്ടുണ്ട്. നിലവിലെ ഉത്തരവ് മാർച്ച് 19-ലെ ഉത്തരവിനൊപ്പം വായിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് ഓഗസ്റ്റ് 5-ന് റോസ്റ്റർ ബെഞ്ചിന്റെ പരിഗണനയ്ക്കായി മാറ്റിവെച്ചു.
Summary: The Delhi High Court has directed Google and other defendants to remove 39 short videos and five English-language videos in a defamation case filed by Isha Foundation. The court modified its earlier interim order, stating that the additional videos were linked to the original injunction and should also be covered by the takedown directions.


