ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ ‘സംസദ് ചലോ’ പ്രതിഷേധത്തിനിടെ പൊലീസ് നടപടിയെടുത്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെടണമെന്ന് ഖാർഗെ പറഞ്ഞു. (Mallikarjun Kharge Amit Shah resignation demand)
ജൂലൈ 20-ന് നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ സർക്കാർ ലാത്തിയും പെല്ലറ്റ് ഗണ്ണും ഉപയോഗിച്ച് യുവാക്കളെ അടിച്ചമർത്തിയെന്ന് ഖാർഗെ ആരോപിച്ചു. പ്രതിഷേധം പിൻവലിച്ചാൽ വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും, സമരം അവസാനിപ്പിച്ചതിന് പിന്നാലെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും വിദ്യാർഥികളെ ബലമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത യുവാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ തടയുന്നുവെന്നും ചില വിദ്യാർഥിനികളുടെ വ്യക്തിവിവരങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കപ്പെടുകയാണെന്നും ഖാർഗെ ആരോപിച്ചു. സംഭവത്തിൽ മറുപടി പറയേണ്ടി വരുമെന്ന ഭയത്തിൽ അമിത് ഷാ പാർലമെന്റിൽ എത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
“മുഖം രക്ഷിക്കാനും പ്രതിച്ഛായ സംരക്ഷിക്കാനുമുള്ള ഇത്തരം നീക്കങ്ങൾ ഇനി ഫലിക്കില്ല. സർക്കാരിന്റെ യഥാർഥ മുഖം യുവജനത തിരിച്ചറിഞ്ഞുകഴിഞ്ഞു. അൽപമെങ്കിലും നാണമുണ്ടെങ്കിൽ അമിത് ഷായുടെ രാജി ആവശ്യപ്പെടണം,” ഖാർഗെ എക്സിൽ കുറിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും യുവതലമുറയുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആരോപിച്ചു. വിദ്യാർഥികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യുകയും ചെയ്താൽ ‘ജെൻ സി’ തലമുറയെ നിശ്ശബ്ദരാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 20-ന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് ബലപ്രയോഗം നടത്തിയെന്ന ആരോപണത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഉന്നതതല അന്വേഷണം നടത്തണമെന്നും രാഹുൽ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Summary: Congress president Mallikarjun Kharge demanded that Prime Minister Narendra Modi seek Union Home Minister Amit Shah’s resignation over the alleged police action against student protesters in Delhi. Rahul Gandhi also accused the government of attempting to silence the younger generation through FIRs and social media restrictions.


