പൂനെ: മഹാരാഷ്ട്രയിലെ ലോഹാഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ട് റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് നാല് ദിവസം മുമ്പ് തന്നെ പ്രതിയായ പ്രതിശ്രുത വധു സിയ ഗോയൽ കേതനെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. (Ketan Agarwal Murder Case)
കേതന്റെ പിതാവ് വിശാൽ അഗർവാളിന്റെ മൊഴിപ്രകാരം, ജൂൺ 14-ന് സിയയും കേതനും മാത്രമായി ലോഹാഗഡ് കോട്ട സന്ദർശിച്ചിരുന്നു. അവിടെ വെച്ച് സിയ കേതനെ തള്ളിയിട്ടെങ്കിലും, ഒരു കുറ്റിച്ചെടിയിൽ പിടിച്ചുനിന്നതിനാൽ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. താൻ തള്ളിയിട്ട കാര്യം കേതന് മനസ്സിലാകുമെന്ന ഭയത്തിൽ സിയ ഉടൻ തന്നെ “പാമ്പ്… പാമ്പ്…” എന്ന് വിളിച്ചുപറഞ്ഞ് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കുകയായിരുന്നു. തുടർന്ന് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ കേതനെ ചേർത്ത് പിടിച്ചെന്നും പിതാവ് ആരോപിച്ചു.
ബാലി യാത്രയും ദുരൂഹമായ പാസ്‌പോർട്ട് തിരോധാനവും
സംഭവത്തിന് ദിവസങ്ങൾക്കുമുമ്പ് വിവാഹത്തിന് മുന്നോടിയായുള്ള ബാലി യാത്രയ്ക്കായി ഇരുവരും വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാൽ എല്ലാവരുടെയും പാസ്‌പോർട്ടുകൾ കൈവശമുണ്ടായിരുന്നപ്പോൾ കേതന്റെ പാസ്‌പോർട്ട് മാത്രം കാണാതായതായി കുടുംബം പറയുന്നു. നേരത്തേ ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമായിരുന്നോ പാസ്‌പോർട്ട് കാണാതായതെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
400 അടി താഴ്ചയിലേക്ക് തള്ളിയിട്ടത് കാമുകനും കാമുകിയും ചേർന്ന്
ജൂൺ 18-നാണ് 26-കാരനായ കേതൻ അഗർവാൾ ലോഹാഗഡ് കോട്ടയ്ക്ക് സമീപത്തെ ഏകദേശം 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് മരിച്ചത്. തുടക്കത്തിൽ ഇത് അപകടമരണമെന്ന നിലയിലാണ് പോലീസ് രജിസ്റ്റർ ചെയ്തത്.
ശക്തമായ കാറ്റിനെ തുടർന്ന് കേതൻ കാൽവഴുതി വീണുവെന്നായിരുന്നു സിയ പോലീസിനോട് പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ നിരവധി ദുരൂഹതകൾ കണ്ടെത്തിയതോടെ കേസ് വഴിത്തിരിവിലെത്തി.
കാമുകൻ ചേതൻ ചൗധരിയുമായുള്ള ബന്ധം പുറത്തുവന്നു
അന്വേഷണത്തിൽ സിയ ഗോയലിന് ചേതൻ ബാബുലാൽ ചൗധരി എന്ന യുവാവുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കേതൻ അവരുടെ ബന്ധത്തിന് തടസ്സമാണെന്ന് കരുതിയ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവ ദിവസം സിയയുടെ ക്ഷണപ്രകാരം ചേതൻ കോട്ടയിലെത്തുകയും തുടർന്ന് ഇരുവരും ചേർന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിടുകയുമായിരുന്നു എന്നാണ് അന്വേഷണ റിപ്പോർട്ട്.
മരണത്തിലെ അസ്വഭാവികത കണ്ടെത്തി സഹോദരി
കൊലപാതകം നടത്തിയ ശേഷം സിയ കുടുംബത്തെ സന്ദർശിച്ചപ്പോൾ, സഹോദരി ചോദിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ സിയയ്ക്ക് കഴിഞ്ഞിരുന്നില്ല. സിയയുടെ പെരുമാറ്റത്തിലെ പന്തികേട് മനസ്സിലാക്കിയ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോട്ട പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കടുത്ത ചൂടുള്ള ജൂൺ മാസത്തിലും ഹൂഡി ധരിച്ച് കോട്ടയ്ക്ക് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവാണ് കേസ് വഴിത്തിരിവായത്. ഇതേത്തുടർന്ന് നടത്തിയ സാങ്കേതിക പരിശോധനയിൽ സിയയും കാമുകൻ ചേതനും തമ്മിൽ മാസങ്ങളായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ തെളിവുകൾ പോലീസ് ശേഖരിച്ചു. ജനുവരി മുതൽ ജൂൺ വരെ മാത്രം 2,000-ലധികം തവണ ഇവർ ഫോണിൽ സംസാരിച്ചിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യാൻ സിയയും ചേതനും മുൻകൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
വിവാഹത്തിനായി രാജസ്ഥാനിൽ കൊട്ടാരം ബുക്ക് ചെയ്തിരുന്നു
ഈ വർഷം അവസാനം വിവാഹിതരാകാനിരുന്ന കേതന്റെയും സിയയുടെയും വിവാഹത്തിനായി ഇരുകുടുംബങ്ങളും വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരിൽ 17 കോടി രൂപ വിലവരുന്ന ആഡംബര കൊട്ടാരം വിവാഹ വേദിയായി ബുക്ക് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, കൊലപാതകവും ക്രിമിനൽ ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത സിയ ഗോയലിനെയും ചേതൻ ചൗധരിയെയും കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
Summary: Pune businessman Ketan Agarwal was allegedly murdered by his fiancée Siya Goyal and her lover Chetan Chaudhary after a failed murder attempt four days earlier at Lohagad Fort. Police say the couple conspired to eliminate Ketan, who was seen as an obstacle to their relationship. Both accused are currently in police custody.

