ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുർ ബർഗി ഡാമിലുണ്ടായ ക്രൂയിസ് ബോട്ട് അപകടത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു (Jabalpur Boat Accident). അപകടത്തിൽപ്പെട്ട് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി ഞായറാഴ്ച നടത്തിയ തിരച്ചിലിൽ കണ്ടെത്തിയതോടെയാണിത്. ഡൈവർമാരുടെ നേതൃത്വത്തിൽ ഡാമിൽ നടത്തിയ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടത്. ജീവനക്കാരും വിനോദസഞ്ചാരികളും ഉൾപ്പെടെ 41 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടം നടന്ന ദിവസം തന്നെ 28 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിരുന്നു. ബാക്കിയുള്ളവർക്കായി കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചിൽ തുടരുകയായിരുന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മധ്യപ്രദേശ് സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.ഉദ്യോഗസ്ഥർക്കെതിരെ നടപടി: കൃത്യവിലോപം കാണിച്ച മൂന്ന് ജീവനക്കാരെ അടിയന്തരമായി സർവീസിൽ നിന്ന് പിരിച്ചുവിട്ടു.സംസ്ഥാനത്തെ സമാനമായ രീതിയിലുള്ള എല്ലാ ബോട്ട് സർവീസുകൾക്കും സർക്കാർ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകൂ.
അപകടകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന കാര്യവും സർക്കാർ പരിഗണനയിലാണ്.
Story Summary: The death toll in the Jabalpur boat accident at Bargi Dam has risen to 13 following the recovery of two more bodies on Sunday. The accident occurred last Thursday when a cruise boat carrying 41 people capsized. While 28 people were rescued initially, a search operation continued for the missing. In response, the MP government ordered a high-level probe, dismissed three employees, and temporarily banned similar boat services across the state.

