ബംഗളൂരു: ഇഡ്ഡലി, ദോശ, വട തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങൾ പൊതുവെ ദഹനത്തിന് എളുപ്പമുള്ളതും കുടലിന്റെ ആരോഗ്യത്തിന് നല്ലതുമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, കഠിനമായ വേനൽക്കാലത്ത് ഇത്തരം ഭക്ഷണങ്ങൾ പെട്ടെന്ന് ബാക്ടീരിയബാധ ഉണ്ടാകാനും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വടക്കൻ ബംഗളൂരുവിലെ ദേവനഹള്ളിയിലുള്ള ഒരു സ്വകാര്യ കമ്പനി കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച 97 ജീവനക്കാരെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Food poisoning, 97 employees fall ill after eating idli, vada, and sambar-rice)
ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് പ്രകാരം, കമ്പനി കാന്റീനിൽ നിന്ന് പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമായി ഇഡ്ഡലി, വട, സാമ്പാർ സാദം എന്നിവ കഴിച്ച ജീവനക്കാർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണ് ജീവനക്കാർ പ്രകടിപ്പിച്ചത്. ഇവരെ ഉടൻ തന്നെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിർജലീകരണം തടയാനായി ഐവി ഫ്ലൂയിഡുകൾ നൽകി ഇവരുടെ ആരോഗ്യനില സുസ്ഥിരമാക്കിയിട്ടുണ്ട്. നിലവിൽ ആരുടെയും നില ഗുരുതരമല്ല.
കാന്റീനിൽ ബാക്കിയുണ്ടായിരുന്ന ഭക്ഷണസാമ്പിളുകൾ ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലുടൻ മാത്രമേ ഏത് ബാക്ടീരിയയാണ് വിഷബാധയ്ക്ക് കാരണമായതെന്ന് വ്യക്തമാകൂ. പുളിപ്പിച്ച ഭക്ഷണങ്ങൾ വേനൽക്കാലത്ത് സാധാരണയേക്കാൾ വേഗത്തിൽ രാസമാറ്റങ്ങൾക്ക് വിധേയമാകും. ഉയർന്ന താപനിലയിൽ ബാക്ടീരിയകൾ അതിവേഗം വളരുന്നത് ഇത്തരം ഭക്ഷണങ്ങൾ കേടാകാൻ കാരണമാകും. അതിനാൽ വേനൽക്കാലത്ത് ഭക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിലും കഴിക്കുന്നതിലും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.

