ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ‘കോക്രോച്ച് ജനതാ പാർട്ടി’ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെ അറസ്റ്റിലായവർക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കില്ലെന്ന് ഡൽഹി സർക്കാർ. ഡൽഹി ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. കേസുകളിൽ അറസ്റ്റിലായവരെയും കസ്റ്റഡിയിലെടുത്തവരെയും എത്രയും വേഗം മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശമുണ്ട്.(Delhi Government Drops Cases Against Cockroach Janta Party Protesters)
പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ ഭാവിയിൽ മറ്റ് നിയമനടപടികളോ കേസ് നടപടികളോ ഉണ്ടാകില്ലെന്നും വിഷയം ഇതോടെ അവസാനിച്ചതായി കണക്കാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്റെ ഭാഗത്ത് നിന്ന് ഇനി പ്രതിഷേധക്കാർക്കെതിരെ യാതൊരുവിധ പ്രതികൂല നടപടികളും ഉണ്ടാകരുതെന്ന് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി.
സുപ്രീം കോടതിയുടെ സമീപകാല ഉത്തരവ് മുൻനിർത്തി ക്രിമിനൽ പശ്ചാത്തലമോ മറ്റ് കേസുകളോ ഉള്ള വ്യക്തികൾക്ക് ഈ കേസ് ഒഴിവാക്കൽ ആനുകൂല്യം ലഭിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 20-ന് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ ‘ചലോ സൻസദ്’ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഡൽഹി പൊലീസ് 13 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലാണ് ഇപ്പോൾ സർക്കാറിന്റെ നിർണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.
Story Summary
The Delhi government has directed that no further legal action be taken against protesters involved in the Cockroach Janta Party’s recent demonstration. As per the Home Department order, detained individuals will be released expeditiously, though this relief will not extend to those with prior criminal records.


