ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC), ഇലക്ഷൻ കമ്മീഷണർമാർ (EC) എന്നിവരുടെ നിയമനത്തിനുള്ള സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിൽ കേന്ദ്ര സർക്കാറിനോട് ചോദ്യങ്ങളുമായി സുപ്രീം കോടതി. സ്വതന്ത്രവും സുതാര്യവുമായ രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണമെന്ന് ജസ്റ്റിസുമാരായ ദിപങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.(Supreme Court Questions Exclude CJI Panel Election Commission Appointments)
സി.ബി.ഐ ഡയറക്ടർ, ലോക്പാൽ തുടങ്ങിയ സുപ്രധാന തസ്തികകളിലെ നിയമന സമിതികളിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടുമ്പോൾ, ജനാധിപത്യത്തിന്റെ നട്ടെല്ലായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യത്തിൽ കോടതി വിധി പറയാൻ മാറ്റിവെച്ചു.
2023-ൽ പാർലമെന്റ് പാസാക്കിയ നിയമമനുസരിച്ച് പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശ പ്രകാരമാണ് രാഷ്ട്രപതി കമ്മീഷണർമാരെ നിയമിക്കുന്നത്. ഈ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുള്ള ഹർജികളാണ് കോടതി പരിഗണിക്കുന്നത്. പാർലമെന്റ് പ്രത്യേക നിയമം നിർമ്മിക്കുന്നത് വരെ പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതി വേണം നിയമനം നടത്താനെന്ന് 2023 മാർച്ച് 2-ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു.
എന്നാൽ അതിന് പിന്നാലെ കൊണ്ടുവന്ന പുതിയ നിയമത്തിലൂടെ സർക്കാരിലെ കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടായിരിക്കണമെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പാർലമെന്റിന്റെ നിയമനിർമ്മാണ അധികാരാവകാശ ചോദ്യം ചെയ്യരുതെന്നും ഏത് രീതി വേണമെന്ന് തീരുമാനിക്കാൻ പാർലമെന്റിന് അവകാശമുണ്ടെന്നും അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയും വാദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ഭരണഘടനാപരമായ മേൽനോട്ടം വേണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം.
Story Summary
The Supreme Court questioned the Centre on why the Chief Justice of India was excluded from the selection panel for appointing the CEC and Election Commissioners. While hearing challenges to the 2023 Act, the bench emphasized that the poll watchdog must be seen as completely independent, while reserving its verdict on referring the matter to a Constitution bench


