വാഷിംഗ്ടൺ: അമേരിക്കൻ സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠനശേഷമുള്ള തൊഴിൽ വിസയ്ക്ക് 1,00,000 ഡോളർ ഫീസ് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നതായി റിപ്പോർട്ട്. പ്രമുഖ അമേരിക്കൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.(US Trump Administration Proposes One Lakh Dollar Fee OPT Student Visa)
എച്ച്-1ബി വിസകൾക്ക് 1,00,000 ഡോളർ ഫീസ് ചുമത്താനുള്ള ഭരണകൂടത്തിന്റെ നീക്കം യു.എസ് കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് വിദ്യാർത്ഥികളുടെ തൊഴിൽ വിസയെ ലക്ഷ്യമിട്ട് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കുള്ള എഫ്-1 (F-1) വിസയുടെ നീട്ടിയ രൂപമാണ് ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ച മേഖലയുമായി ബന്ധപ്പെട്ട് 1 മുതൽ 3 വർഷം വരെ യു.എസിൽ ജോലി ചെയ്യാൻ ഇത് വിദ്യാർത്ഥികളെ അനുവദിക്കുന്നു.
പുതിയ ഫീസ് പ്രാബല്യത്തിൽ വന്നാൽ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിസന്ധിയിലാകും. അമേരിക്കൻ സർവ്വകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രധാനമായും ആകർഷിക്കുന്നത് ഒ.പി.ടി ആനുകൂല്യങ്ങളാണ്. പുതിയ നിരക്ക് നടപ്പിലായാൽ പഠനശേഷം ഭൂരിഭാഗം വിദ്യാർത്ഥികൾക്കും അമേരിക്ക വിടേണ്ടി വരും. ഇതിന് പുറമേ, വിദേശത്ത് നിന്ന് ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവർക്ക് 1,00,000 ഡോളറിന്റെ ബോണ്ട് ഏർപ്പെടുത്താനും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആലോചിക്കുന്നുണ്ട്. അമേരിക്കൻ പൗരത്വം നേടുമ്പോൾ മാത്രമായിരിക്കും ഈ തുക തിരികെ ലഭിക്കുക. നയങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ അന്തിമമായി കരുതാനാകില്ലെന്ന് ഡി.എച്ച്.എസ് വക്താവ് വ്യക്തമാക്കി.
Story Summary
The Trump administration is considering imposing a $1,00,000 fee on Optional Practical Training (OPT) visas for international students working in the US after graduation. The move follows a US court striking down a similar fee proposal for H-1B visas, threatening the post-study career prospects of thousands of foreign graduates.


