ന്യൂഡൽഹി: പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിനുള്ള പുതിയ ബിൽ പാസായതിന് പിന്നാലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ സന്ദേശത്തെ പരിഹസിച്ച് ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദിപ്കെ. “നിങ്ങളുടെ ചർമ്മത്തിന് രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുണ്ട്” എന്നാണ് ഇൻസ്റ്റാഗ്രാമിൽ പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് താഴെ അഭിജീത് ദിപ്കെ കുറിച്ചത്.(CJP Founder Abhijeet Dipke Mocks PM Modi Anti Paper Leak Bill)
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും രാജ്യവ്യാപകമായ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കും വഴിവെച്ച പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ദിപ്കെ. വ്യാഴാഴ്ച രാത്രി പാർലമെന്റ് ‘പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026’ പാസാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ വീഡിയോ സന്ദേശം പങ്കുവെച്ചത്. പരീക്ഷാ മാഫിയകൾക്കെതിരെയുള്ള നിർണായക ചുവടുവെപ്പാണ് ഈ ബില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
സുതാര്യവും വിശ്വസനീയവുമായ പരീക്ഷാ സംവിധാനം ഒരുക്കാൻ സർക്കാർ നിരന്തരം ശ്രമിക്കുകയാണെന്നും, പ്രത്യേക ടാസ്‌ക് ഫോഴ്‌സുകളും ഫാസ്റ്റ് ട്രാക്ക് കോടതികളും രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പരീക്ഷാ ചോർച്ച വിഷയം അലട്ടിയിരുന്നുവെന്നും, ഇത് കുട്ടികളുടെ ഭാവിയെ അപകടത്തിലാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൂടുതൽ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Cockroach Janta Party (CJP) founder Abhijeet Dipke mocked PM Narendra Modi over his late-night video message on the newly passed anti-paper leak Bill. Dipke commented on the PM’s video saying his skin is brighter than the country’s future, while PM Modi highlighted the features of the Public Examinations Amendment Bill 2026.


