ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലത്തിന്റെ പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ വൻ ക്രമക്കേടും അപാകതയുമെന്ന് പരാതി. ബോർഡ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത സ്കാൻ ചെയ്ത ഉത്തരക്കടലാസുകളിലെ കൈയക്ഷരം തങ്ങളുടേതല്ലെന്ന് കാണിച്ച് നിരവധി വിദ്യാർത്ഥികൾ രംഗത്തെത്തിയതോടെ സിബിഎസ്ഇ പ്രതിരോധത്തിലായി. ഡിജിറ്റൽ മൂല്യനിർണ്ണയത്തിനായി ഉപയോഗിക്കുന്ന ‘ഓൺ-ക്രീൻ മാർക്കിംഗ്’ സംവിധാനത്തിലെ പിഴവാണ് ഉത്തരക്കടലാസുകൾ പരസ്പരം മാറാൻ കാരണമായതെന്നാണ് ആക്ഷേപം.(CBSE Class Twelve Revaluation Controversy Answer Sheets Mismatch Issue Outrage)
ഡൽഹി സ്വദേശിയായ വിദ്യാർത്ഥിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തന്റെ ഫിസിക്‌സ് പരീക്ഷയുടെ ഉത്തരക്കടലാസ് മറ്റാരുടേതോ ആണെന്നും തന്റെ കൈയക്ഷരവുമായി അതിന് യാതൊരു സാമ്യവുമില്ലെന്നും വിദ്യാർത്ഥി എക്‌സിൽ കുറിച്ചു. ഈ പോസ്റ്റിന് 25 ലക്ഷത്തിലധികം വ്യൂസ് ലഭിക്കുകയും വലിയ ചർച്ചയാവുകയും ചെയ്തതോടെ സിബിഎസ്ഇ അടിയന്തരമായി ഇടപെട്ടു. സാങ്കേതിക പിഴവ് സമ്മതിച്ച ബോർഡ്, വിദ്യാർത്ഥിക്ക് യഥാർത്ഥ ഉത്തരക്കടലാസ് ഇമെയിൽ വഴി അയച്ചുകൊടുക്കുകയും മാർക്ക് പുതുക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
എന്നാൽ ഇതേ പരാതിയുമായി മറ്റൊരു വിദ്യാർത്ഥിനിയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ കെമിസ്ട്രി പരീക്ഷയുടെ ആദ്യ പേജ് മാത്രമാണ് തന്റേതെന്നും ഉള്ളിലെ പേജുകളിലെ കൈയക്ഷരം മറ്റാരുടേതോ ആണെന്നുമായിരുന്നു പരാതി. ഈ പരാതിയും ശരിയാണെന്ന് ബോർഡ് ഇമെയിൽ വഴി സ്ഥിരീകരിച്ചിട്ടുണ്ട്. സ്കാനിംഗിലെ അവ്യക്തത, പേജുകൾ നഷ്ടപ്പെടൽ തുടങ്ങിയ നിരവധി പരാതികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ആദ്യഘട്ടത്തിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്കെതിരെ വലിയ സൈബർ ആക്രമണം നടന്നിരുന്നു. എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തി.
Story Summary
CBSE faces severe backlash as Class 12 students allege that the scanned answer sheets uploaded during the re-evaluation process do not match their handwriting, suggesting a mix-up in the On-Screen Marking system. Following a massive social media uproar, CBSE responded to individual complaints and initiated corrective actions to update results.

