ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ‘പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026’ ലോക്‌സഭയിൽ അവതരിപ്പിച്ചു. എന്നാൽ ബിൽ അവതരണത്തിന് തൊട്ടുപിന്നാലെ പ്രതിപക്ഷാംഗങ്ങളുടെ കടുത്ത ബഹളത്തെയും പ്രതിഷേധത്തെയും തുടർന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള സഭാ നടപടികൾ ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവെച്ചു.(Anti Paper Leak Amendment Bill Introduced In Lok Sabha Adjourned Till 2 PM Amid Ruckus)
രാജ്യസഭയും ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവെച്ചിരിക്കുകയാണ്. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ നടന്ന പോലീസ് നടപടികളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്ത രീതിയിലുള്ള അതിക്രമങ്ങളാണ് വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.
പരീക്ഷാ തട്ടിപ്പുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണത്തിൽ പ്രതിപക്ഷം സഹകരിക്കണമെന്നും നിർണ്ണായക ചർച്ചയിൽ പങ്കാളികളാകണമെന്നും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ‘പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026’ ലോക്‌സഭയിൽ അവതരിപ്പിക്കുന്ന വേളയിലാണ് സഭയിൽ ബഹളം വെക്കാതെ ചർച്ചയിൽ പങ്കെടുക്കാൻ അദ്ദേഹം പ്രതിപക്ഷ പാർട്ടികളോട് അഭ്യർത്ഥിച്ചത്.
രാജ്യത്തെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളും പരീക്ഷാ തട്ടിപ്പുകളും കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് റിജിജു പറഞ്ഞു. പരീക്ഷാ പരിഷ്കാരങ്ങൾക്കായി നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി രൂപീകരിച്ചതും കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ ഭേദഗതി ബിൽ കൊണ്ടുവന്നതും ഇതിന്റെ ഭാഗമായാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സുപ്രധാന നിയമ നിർമ്മാണ വേളയിൽ സഭാ നടപടികൾ തടസ്സപ്പെടുത്തുന്നത് തെറ്റായ സന്ദേശമാണ് നൽകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ രംഗത്തെത്തി. 2004 മുതൽ 2026 വരെയുള്ള കാലയളവിൽ രാഹുൽ ഗാന്ധി നടത്തിയ വിദേശ സന്ദർശനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കണമെന്നും, രാഹുൽ ഗാന്ധിയെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ പ്രമേയം കൊണ്ടുവരുമെന്നും നിഷികാന്ത് ദുബെ വ്യക്തമാക്കി.
Story Summary
The Union Government introduced the Public Examinations (Prevention of Unfair Means) Amendment Bill, 2026, in the Lok Sabha amid high drama and Opposition uproar. Following severe disruptions regarding student protests, Speaker Om Birla adjourned the House till 2 PM, while BJP MP Nishikant Dubey demanded an SIT probe into Rahul Gandhi’s foreign visits.


