തൃശൂർ: നാടും നഗരവും കാത്തിരുന്ന തൃശൂർ പൂരത്തിന് ഇന്ന് ഔദ്യോഗികമായി കൊടിയേറി (Thrissur Pooram 2026). രാവിലെ 11 മണിയോടെ തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം നടന്നത്. തുടർന്ന് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലും മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരത്തിന്റെ കൊടിക്കൂറകൾ ഉയർന്നു.
പ്രധാന ചടങ്ങുകൾ:
ഏപ്രിൽ 24 (വെള്ളി): തൃശൂർ പൂരത്തിന്റെ ആവേശമായ ചമയ പ്രദർശനം നടക്കും. അന്ന് വൈകുന്നേരം ഏഴ് മണിക്ക് ആകാശപ്പൂരത്തിന് തുടക്കം കുറിച്ചുകൊണ്ട് ‘സാമ്പിൾ വെടിക്കെട്ട്’ അരങ്ങേറും.
ഏപ്രിൽ 25 (ശനി): പൂരവിളംബരം. നെയ്തലക്കാവിലമ്മ തെക്കേ നട തുറന്നിറങ്ങുന്നതോടെ പൂരത്തിന് ഔദ്യോഗിക തുടക്കമാകും.
ഏപ്രിൽ 26 (ഞായർ): തൃശൂർ പൂരം. ഘടക പൂരങ്ങളുടെ വരവ്, മഠത്തിൽ വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവ ഈ ദിവസം നടക്കും.
ഏപ്രിൽ 27 (തിങ്കൾ): പുലർച്ചെ പ്രധാന വെടിക്കെട്ട് നടക്കും. തുടർന്ന് പകൽപൂരവും ഉപചാരം ചൊല്ലിപ്പിരിയലും നടക്കും.
ഇത്തവണ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് ഗജവീരൻ തൃക്കടവൂർ ശിവരാജുവാണ്. പൂരപ്രേമികളുടെ പ്രിയപ്പെട്ട ആനകളിൽ ഒരാളായ ശിവരാജുവിന്റെ സാന്നിധ്യം ഇത്തവണത്തെ പൂരത്തിന് മാറ്റുകൂട്ടും. വരും ദിവസങ്ങളിൽ പൂരനഗരിയിലേക്ക് ജനപ്രവാഹം വർദ്ധിക്കുമെന്നതിനാൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
Story Summary: The world-famous Thrissur Pooram has officially begun with the flag-hoisting ceremony at Thiruvambady and Paramekkavu temples. The main events, including the grand fireworks display, Ilanjithara Melam, and Kudamattom, will take place on April 26. Thrikkadavoor Shivaraju will carry the idol of Paramekkavu Bhagavathy this year.

