തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവാവധി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭാ കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. സർക്കാർ നയം പെൺകുട്ടികളെ ശാക്തീകരിക്കുന്നതിന് പകരം കൂടുതൽ അബലകളാക്കുകയാണ് ചെയ്യുകയെന്ന് അവർ അഭിപ്രായപ്പെട്ടു.(R Sreelekha Criticizes Mandatory Menstrual Leave For Students In Kerala)
ആർത്തവം സ്ത്രീകളുടെ സ്വകാര്യമായ കാര്യമാണെന്നും അത് അഭിമാനത്തോടെ കാണേണ്ടതാണെന്നും ശ്രീലേഖ വ്യക്തമാക്കി. സ്വന്തം അനുഭവത്തിൽ അങ്ങേയറ്റം വേദനയുണ്ടായിരുന്നിട്ടും സ്കൂളിലോ കോളേജിലോ പോകാൻ മടിച്ചിട്ടില്ല. ഐപിഎസ് പരിശീലന കാലത്ത് കഠിനമായ വ്യായാമ മുറകളിൽ പോലും ആർത്തവ ദിനങ്ങളിൽ നിന്ന് വിട്ടുനിന്നിട്ടില്ല. അത്യാവശ്യമെങ്കിൽ മാത്രം അവധിയെടുക്കുന്നതാണ് സ്ത്രീശക്തി, അവർ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മാസാമാസം കൃത്യമായി അവധിയെടുക്കുമ്പോൾ പെൺകുട്ടികളുടെ ആർത്തവ ചക്രം വീട്ടുകാരും സഹപാഠികളും അധ്യാപകരും നാട്ടുകാരും അറിയാൻ ഇടയാകുമെന്നും ഇത് അവരുടെ സ്വകാര്യതയെയും അന്തസ്സിനെയും ബാധിക്കുമെന്നും ശ്രീലേഖ മുന്നറിയിപ്പ് നൽകി. ഇത് ‘മെൻസ്ട്രൽ ഡിഗ്നിറ്റി’ക്ക് വിരുദ്ധമാണെന്നും അവർ പറഞ്ഞു.
അവധിക്ക് പകരം പെൺകുട്ടികൾക്ക് പ്രായോഗികമായ സഹായങ്ങളാണ് സർക്കാർ ഉറപ്പാക്കേണ്ടതെന്ന് അവർ നിർദ്ദേശിച്ചു. എല്ലാ സ്കൂളുകളിലും കോളേജുകളിലും വൃത്തിയുള്ള ശൗചാലയങ്ങൾ ഉറപ്പാക്കുക. നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുക. അത്യാവശ്യഘട്ടങ്ങളിൽ സൗജന്യമായി വേദന സംഹാരി മരുന്നുകൾ ലഭ്യമാക്കുക. ഈ സൗകര്യങ്ങൾ വിദ്യാർത്ഥിനികൾക്ക് പുറമെ വനിതാ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഒരുപോലെ ഗുണകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു. പെൺകുട്ടികൾ ആരും ഇത്തരം കാരണങ്ങൾ പറഞ്ഞ് പഠനം മുടക്കി വീട്ടിലിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, മാതാപിതാക്കളും ഇതിനെ അനുകൂലിക്കാൻ സാധ്യതയില്ലെന്നും ശ്രീലേഖ പറഞ്ഞു.
Story Summary
R. Sreelekha has criticized the Kerala government’s decision to grant menstrual leave to school students, arguing it weakens girls instead of empowering them. She advocates for better infrastructure, such as clean toilets and sanitary napkin vending machines in schools, rather than mandatory leaves that could compromise students’ privacy and dignity.

