തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരന്റിയായ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വിജയകരമായി ഒരു മാസം പിന്നിടുമ്പോൾ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൌജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതി വലിയ വിജയമാണെന്നാണ് സർക്കാർ വിലയിരുത്തൽ.(Priyadarshini Free Travel Scheme Completes One Month As Kerala Private Buses Face Severe Revenue Loss)
എന്നാൽ പദ്ധതിയുടെ വരവോടെ തങ്ങൾക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കുന്നു. പദ്ധതി നടപ്പിലായതോടെ കെ.എസ്.ആർ.ടി.സിയിലെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം 7.25 ലക്ഷത്തിൽ നിന്ന് 11.84 ലക്ഷമായി ഉയർന്നു. സാധാരണക്കാരായ സ്ത്രീ യാത്രക്കാർക്ക് പ്രതിമാസം വലിയൊരു തുക ലാഭിക്കാൻ കഴിയുന്നത് പദ്ധതിയുടെ ജനപ്രീതി വർധിപ്പിച്ചു.
എന്നാൽ, വരുമാന ചോർച്ചയെ തുടർന്ന് സംസ്ഥാനത്തുടനീളം അഞ്ഞൂറിലധികം സ്വകാര്യ ബസുകളാണ് സർവീസ് പൂർണ്ണമായും നിർത്തിവെച്ചത്. ഡീസൽ അടിക്കാനുള്ള പണവും തൊഴിലാളികളുടെ കൂലിയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ബാക്കിയുള്ള സർവീസുകളും നിർത്തിവെക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഉടമകൾ. സ്വകാര്യ ബസ് മേഖല നേരിടുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഗതാഗത മന്ത്രി സി. പി. ജോണിന്റെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി മുൻ ഗതാഗത കമ്മീഷണർ കെ. പദ്മകുമാറിന്റെ അധ്യക്ഷതയിൽ അഞ്ചംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു.
Story Summary
The UDF government’s ‘Priyadarshini’ free travel scheme for women and transgender individuals has completed one successful month, increasing daily female KSRTC passengers from 7.25 lakhs to 11.84 lakhs. However, the private bus sector faces a severe crisis, reporting a ₹65 crore revenue loss and the halting of over 500 bus services across the state.


