കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെത്തുടർന്നുള്ള പ്രതിഷേധങ്ങൾക്കിടെ കോളേജിൽ കൂട്ടരാജി. ഓർത്തോഡോന്റിക്സ് വിഭാഗത്തിലെ അധ്യാപകർ ഉൾപ്പെടെ ഏഴ് ജീവനക്കാരാണ് മാനേജ്‌മെന്റിന് രാജിക്കത്ത് നൽകിയത്. ജീവനക്കാർ ഒന്നിച്ച് പടിയിറങ്ങിയതോടെ ഈ വിഭാഗത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. എന്നാൽ രാജിക്കത്തുകൾ മാനേജ്‌മെന്റ് ഇതുവരെ സ്വീകരിച്ചിട്ടില്ല.(Nitin Raj’s death, Mass resignation in the orthodontics department of Dental College)
നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ വകുപ്പ് മേധാവി ഡോ. എം.കെ. റാം നടത്തിയ നിരന്തരമായ മാനസിക പീഡനങ്ങളാണെന്നാണ് ആരോപണം. ക്ലാസ് മുറികളിലും പുറത്തും നിതിനെ വ്യക്തിപരമായി ടാർഗറ്റ് ചെയ്യുക, മാർക്ക് കുറയ്ക്കുക, കുടുംബ പശ്ചാത്തലത്തെ പരിഹസിക്കുക തുടങ്ങിയ രീതിയിൽ ഡോ. റാം പെരുമാറിയിരുന്നതായി നിതിൻ തന്നെ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അധ്യാപകരുടെ മാനസിക പീഡനം അത്രത്തോളം തളർത്തിയിട്ടുണ്ടാകുമെന്നും കുടുംബം ആരോപിക്കുന്നു. ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കൾ.

