വാഷിംഗ്ടൺ: ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ രാജ്യം വീണ്ടും സൈനിക നടപടികൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത ആഴ്ച അവസാനിക്കുന്ന വെടിനിർത്തൽ കാലാവധിക്ക് മുമ്പ് ധാരണയിലെത്താൻ സാധിച്ചില്ലെങ്കിൽ ആക്രമണം ശക്തമാക്കാനാണ് വാഷിംഗ്ടണിന്റെ നീക്കം.(Trump warns Iran he will bomb again if the peace talks fail)
എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതിന്റെ ഫലം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. “നമ്മൾ ഒരു കരാറിൽ എത്തിയില്ലെങ്കിൽ, കൂടുതൽ കടുത്ത രീതിയിലുള്ള മറ്റൊരു രൂപത്തിൽ അതിനുള്ള മറുപടി നൽകും. ഏതായാലും ഞങ്ങൾ ലക്ഷ്യം നേടിയെടുക്കും,” ട്രംപ് പറഞ്ഞു.
ശനിയാഴ്ചയും ഞായറാഴ്ചയും ചർച്ചകൾ തുടരുമെന്ന് ട്രംപ് അറിയിച്ചു. കാര്യങ്ങൾ ശുഭകരമായി നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പല കാര്യങ്ങളിലും ഇതിനോടകം ധാരണയായിട്ടുണ്ട്. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാന കാര്യം. മറ്റെന്തിനേക്കാളും മുൻഗണന ഇതിനാണെന്നും ട്രംപ് വ്യക്തമാക്കി. വരുന്ന ബുധനാഴ്ച അവസാനിക്കുന്ന വെടിനിർത്തൽ കരാർ നീട്ടാൻ താൻ തയ്യാറായേക്കില്ലെന്ന് ട്രംപ് സൂചന നൽകി.
ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം തുടരും. ഇത് വൻ വിജയമാണെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. “ചർച്ചകൾ വിജയിച്ചില്ലെങ്കിൽ നിർഭാഗ്യവശാൽ ഞങ്ങൾക്ക് വീണ്ടും ബോംബുകൾ വർഷിക്കേണ്ടി വരും,” ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ഇറാന്റെ തീരുമാനത്തിന് പിന്നാലെയാണ് ഈ പുതിയ സംഘർഷാവസ്ഥ. ലോകത്തെ ഊർജ്ജ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാത, യുഎസ് ഉപരോധം തുടർന്നാൽ വീണ്ടും അടയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്.

