തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഇടപെട്ടു. കുറ്റക്കാരായ കോളജ് അധികൃതർക്കും അധ്യാപകർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ വി സി ഡോ. മോഹൻ കുന്നുമ്മലിന് ഗവർണർ നിർദ്ദേശം നൽകി.(Nitin Raj’s death, Governor instructs VC to take strict action)
നിതിൻ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളെ നേരിൽ കണ്ട ശേഷമാണ് വിസി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ചാൻസലർ കൂടിയായ ഗവർണർ നിർദ്ദേശിച്ചു.
ആരോഗ്യ സർവകലാശാല നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി നാളെയും മറ്റന്നാളുമായി ക്യാമ്പസിൽ തെളിവെടുപ്പ് നടത്തും. വിദ്യാർത്ഥികളുടെയും സഹപാഠികളുടെയും മൊഴികൾ സമിതി രേഖപ്പെടുത്തും. നിതിനെ ജാതീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് ആരോപിക്കപ്പെടുന്ന അധ്യാപകർ ഒളിവിലാണ്.
ഡോ. റാം, ഡോ. സംഗീത എന്നിവരെ കോളേജ് മാനേജ്‌മെന്റ് നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

