തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനായി നടപ്പാക്കിയ ‘ബ്രേക്ക് ദ ചെയിൻ’ പദ്ധതിയുടെ ഫണ്ട് വിനിയോഗത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ധനകാര്യ വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട്. മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെതിരെ കടുത്ത വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.(Break The Chain Campaign Financial Irregularities Report Recommends Action)
പദ്ധതിയുമായി ബന്ധപ്പെട്ട ചെലവുകളുടെ പൂർണ്ണമായ ബില്ലുകളോ വൗച്ചറുകളോ മറ്റ് ഔദ്യോഗിക രേഖകളോ ഹാജരാക്കാൻ മിഷന് സാധിച്ചിട്ടില്ലെന്നാണ് പ്രധാന കണ്ടെത്തൽ. പദ്ധതിയുടെ സാമ്പത്തിക ഇടപാടുകൾ പ്രത്യേക ബാങ്ക് അക്കൗണ്ട് വഴിയല്ലെന്നും വരവ് ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നും ധനകാര്യ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
അനുമതിയില്ലാതെ സാനിറ്റൈസർ, മാസ്ക് എന്നിവയുടെ നിർമ്മാണത്തിനായി വിവിധ വകുപ്പുകൾക്ക് രൂപ മുൻകൂറായി നൽകിയതായും പരിശോധനയിൽ തെളിഞ്ഞു. ടെൻഡർ നടപടികൾ പൂർണ്ണമായും ലംഘിച്ചാണ് പർച്ചേസുകൾ നടത്തിയത്. വിവിധ കോണുകളിൽ നിന്ന് സ്പോൺസർഷിപ്പ് ആയി ലഭിച്ച സാധനങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഡോ. മുഹമ്മദ് അഷീൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും അതിനാൽ ഉദ്യോഗസ്ഥനെതിരെ അടിയന്തിരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് ധനകാര്യ വിഭാഗത്തിന്റെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Story Summary
A financial inspection report has revealed widespread irregularities in the funds utilized for Kerala’s ‘Break the Chain’ COVID-19 campaign. The report recommends departmental disciplinary action against Dr. Mohammed Asheel, former Executive Director of the Social Security Mission, citing unapproved advance payments, non-maintenance of stock registers, and failure to follow tender protocols.

