തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ മുന്നേറുമ്പോഴും, ബജറ്റിലെ മദ്യനികുതി ഇളവ് സംബന്ധിച്ച ആശങ്ക പരസ്യമാക്കി മുസ്ലിം ലീഗ്. ലീഗ് മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ സാദിഖലി തങ്ങളാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചത്. ലഹരിയെ നാടുകടത്താൻ നാടാകെ ഒറ്റക്കെട്ടായി നീങ്ങുമ്പോൾ, മദ്യനികുതി ഇളവ് സംബന്ധിച്ച തീരുമാനത്തിൽ വ്യക്തത വരുത്തണമെന്നാണ് ആവശ്യം.(Muslim League Raises Concerns Over Liquor Tax Policy Amidst Strong Support For Operation Toofan)
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം നിയന്ത്രണാതീതമായി വർധിച്ചുവെന്ന് ലേഖനം മുന്നറിയിപ്പ് നൽകുന്നു. ഡിജിറ്റൽ ശൃംഖലകളും ഓൺലൈൻ പണമിടപാടുകളും ഉപയോഗിച്ച് ലഹരിമാഫിയ കുട്ടികളെയും സ്ത്രീകളെയും ചതിക്കുഴികളിലേക്ക് വലിച്ചിടുകയാണ്. സ്കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നത് കുടുംബങ്ങളിലെ വിള്ളലുകളും രക്ഷിതാക്കളുടെ അശ്രദ്ധയും മൂലമാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ലഹരി ഉപയോഗിക്കുന്നവരാണ് മോഷണം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ ഭൂരിഭാഗവുമെന്നത് സമൂഹത്തിന് വലിയ ഭീഷണിയാണ്.
ലഹരി വിരുദ്ധ പോരാട്ടത്തിൽ വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ വൻ മുന്നേറ്റമാണ് നടത്തുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടാനും ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്യാനും പൊലീസിന് സാധിച്ചു. അയൽ സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചുള്ള അന്വേഷണവും കടൽ-കര-വ്യോമ മാർഗങ്ങളിലെ നിരീക്ഷണവും ഇതിന്റെ ഭാഗമായി ശക്തമാക്കിയിട്ടുണ്ട്.
ലഹരിമുക്ത ഗ്രാമങ്ങൾ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും കൂടുതൽ ബോധവൽക്കരണ പരിപാടികൾ ആവശ്യമാണ്. സ്കൂൾ പാഠപുസ്തകങ്ങളിൽ ലഹരിയുടെ വിപത്തുകൾ ഉൾപ്പെടുത്തണമെന്നും രക്ഷിതാക്കൾ കുട്ടികളുടെ സൗഹൃദങ്ങളെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കണമെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു. ഭരണകക്ഷിയുടെ ലഹരിവിരുദ്ധ യുദ്ധത്തോട് പൊതുസമൂഹം പൂർണ്ണ പിന്തുണ നൽകണമെന്നും, അതേസമയം മദ്യനികുതി ഇളവിലുള്ള ആശങ്ക ദൂരീകരിക്കണമെന്നും മുസ്ലിം ലീഗ് വ്യക്തമാക്കുന്നു.
Story Summary
The Indian Union Muslim League has expressed concern over the state budget’s tax exemption on low-alcohol beverages, despite supporting the government’s anti-drug initiative, ‘Operation Toofan’. In an article penned by Sadiqali Thangal, the party called for the government to address these concerns while emphasizing the urgent need for a unified societal effort to combat the growing drug menace in Kerala.

