തിരുവനന്തപുരം: നഗരത്തിലെ കെഎസ്ആർടിസി ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി കെഎസ്ആർടിസി രംഗത്ത്. ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ പദ്ധതിയിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കാൻ ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റുന്നു എന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.(KSRTC clarifies sticker controversy states no ordinary buses converted to City Fast)
നീലയും വെള്ളയും നിറത്തിലുള്ള ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ തിരുവനന്തപുരത്ത് ഒരേ നിറത്തിലാണ് സർവീസ് നടത്തുന്നത്. ഇവ തമ്മിൽ യാത്രക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനും കൂടുതൽ വ്യക്തത ഉറപ്പാക്കാനും വേണ്ടിയാണ് ഇപ്പോൾ സിറ്റി ഫാസ്റ്റ് ബസുകളിൽ വലിയ അക്ഷരത്തിൽ സ്റ്റിക്കർ പതിപ്പിക്കാൻ തീരുമാനിച്ചത്.
പ്രിയദർശിനി പദ്ധതി നിലവിൽ വരുന്നതിന് മുൻപ് ഓർഡിനറി വിഭാഗത്തിൽ ഉണ്ടായിരുന്ന എല്ലാ സർവീസുകളും നിലവിൽ ഓർഡിനറി ബസുകളായി തന്നെ തുടരുന്നുണ്ട്. ഒരു ഓർഡിനറി ബസിനെയും സിറ്റി ഫാസ്റ്റ് ആയി മാറ്റിയിട്ടില്ല. വനിതാ യാത്രക്കാർക്ക് ഏതാണ് സൗജന്യ യാത്രയുള്ള ഓർഡിനറി ബസെന്ന് തിരിച്ചറിയാൻ പ്രയാസം നേരിടുന്നുണ്ട്. ഇത് ഒഴിവാക്കി യാത്ര സുഗമമാക്കാനാണ് ബസുകളുടെ മുൻവശത്തും പ്രവേശന വാതിലുകൾക്ക് ഇരുവശത്തുമായി സ്റ്റിക്കറുകൾ പതിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിൽ 384 സിറ്റി ഫാസ്റ്റ് ബസുകളും, നഗരം ഉൾപ്പെടെ ജില്ലയിൽ ആകമാനം 687 ഓർഡിനറി ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും കെഎസ്ആർടിസി യാത്രക്കാരോട് അഭ്യർത്ഥിച്ചു.
Story Summary
KSRTC has issued a clarification dismissing allegations that it is converting ordinary buses into ‘City Fast’ buses to deny free travel to women under the ‘Priyadarshini’ scheme. The corporation explained that the newly applied ‘City Fast’ stickers are intended to help passengers distinguish between ordinary and City Fast services, which share the same color scheme, and reiterated that all existing ordinary services remain unchanged.

