ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ 10 വർഷം വരെ തടവും കോടികളുടെ പിഴയും വ്യവസ്ഥ ചെയ്യുന്ന ‘പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026’ പാർലമെന്റിൽ അവതരിപ്പിച്ചു. സംഘടിത കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് 7 വർഷം തടവും 10 കോടി രൂപ വരെ പിഴയും പരീക്ഷാ ക്രമക്കേടുകൾ നടത്തുന്ന വ്യക്തികൾക്ക് 5 മുതൽ 10 വർഷം വരെ തടവും 50 ലക്ഷം രൂപ പിഴയുമാണ് പുതിയ ബില്ലിൽ ശുപാർശ ചെയ്യുന്നത്. കൂടാതെ കേസുകളുടെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.(Anti Paper Leak Bill 2026 Tabled Parliament Adjourned Over Student Protest Uproar)
അതേസമയം, നീറ്റ് പ്രക്ഷോഭകർക്ക് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭകളുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തിൽ പാർലമെന്റിൽ മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡൽഹിയിൽ പെല്ലറ്റ് ഗണ്ണുകളും ബിഹാറിൽ എ.കെ-47 തോക്കുകളും വിദ്യാർത്ഥികൾക്ക് നേരെ ഉപയോഗിച്ചതായി കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ ആരോപിച്ചു.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ വൈകീട്ട് 3 മണി വരെയും, ലോക്‌സഭ വൈകീട്ട് 5 മണി വരെയും നിർത്തിവെച്ചു. ബില്ലിന്മേൽ 91 ഭേദഗതികൾ വന്നിട്ടുണ്ടെന്നും, പ്രതിപക്ഷവുമായി ധാരണയിലെത്തിയ ശേഷം വൈകീട്ട് 5 മണിക്ക് ചർച്ച ആരംഭിക്കുമെന്നും ലോക്‌സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു. ആവശ്യമെങ്കിൽ ബിൽ ചർച്ചയ്ക്കായി സഭയുടെ സമയം 6 മണിക്കൂർ വരെ നീട്ടുമെന്നും സ്പീക്കർ വ്യക്തമാക്കി.
Story Summary
The Union Government tabled the Public Examinations Amendment Bill 2026 in Parliament, proposing up to 10 years in jail and ₹10 crore fine for exam malpractices and organized paper leaks. Both Houses faced severe disruptions as Opposition members demanded Home Minister Amit Shah’s statement on police action against student protesters, leading to adjournments in Lok Sabha and Rajya Sabha.


