തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് കെ.എസ്.ഇ.ബിക്ക് കീഴിലുള്ള അഞ്ച് പ്രധാന അണക്കെട്ടുകളിൽ റെഡ് അലർട്ട് തുടരുന്നു. ഇടുക്കിയിലെ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശൂരിലെ പെരിങ്ങൽക്കൂത്ത്, കോഴിക്കോട്ടെ കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.(Kerala Rain Update Red Alert In Five KSEB Dams Severe Flooding)
കല്ലാർകുട്ടി, ലോവർ പെരിയാർ, പെരിങ്ങൽക്കൂത്ത്, കുറ്റ്യാടി അണക്കെട്ടുകളിൽ നിന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. അതേസമയം, ഇരട്ടയാർ ഡാമിന്റെ ഷട്ടറുകൾ ഇതുവരെ തുറന്നിട്ടില്ല. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇന്നലെ തുറന്നിരുന്ന പത്തനംതിട്ട മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചതായി അധികൃതർ അറിയിച്ചു.
മഴ കനത്തതോടെ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ മാത്രം തുറന്ന 130 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,794 കുടുംബങ്ങളിൽ നിന്നുള്ളവർ കഴിയുന്നുണ്ട്. ഇതിൽ 925 കുട്ടികളും 3 ഗർഭിണികളും ഉൾപ്പെടുന്നു. ആറന്മുള, റാന്നി, ചെങ്ങന്നൂർ, അപ്പർ കുട്ടനാട് മേഖലകളിലാണ് സ്ഥിതിഗതികൾ ഏറെ സങ്കീർണ്ണമായി തുടരുന്നത്. വെള്ളക്കെട്ട് ഒഴിയാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും.
പ്രളയസാഹചര്യം റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ആലപ്പുഴ-ചങ്ങനാശേരി റോഡിലും, കോട്ടയം എം.സി റോഡിൽ നാഗമ്പടം ഭാഗത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മഴക്കെടുതികൾക്കിടെ രണ്ട് അപകട മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Story Summary
Red alerts remain active for five KSEB dams in Kerala, including Kallarkutti, Lower Periyar, and Kuttiyadi, amidst severe flooding across Pathanamthitta and Kottayam districts. Transport is severely hit, with major routes flooded and relief camps housing thousands of displaced residents.


