തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ‘ഡ്രൈ ഡേ’ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് സ്കൂളുകൾ കേന്ദ്രീകരിച്ചും, നാളെ സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചും, ഞായറാഴ്ച വീടുകളിലും പ്രത്യേക ശുചീകരണ യജ്ഞം നടക്കും.(Kerala Initiates Three Day Dry Day Drive Amid Rising Disease Outbreak)
കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നയാളുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സമ്പർക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാ ഫലം ഉടൻ ലഭ്യമാകും.
സംസ്ഥാനത്ത് ഷിഗല്ല രോഗബാധ വർദ്ധിച്ചുവരികയാണ്. ഇന്നലെ മാത്രം 19 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഏകോപിത പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ തുടക്കമിടുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 52-കാരിയുടെ ആരോഗ്യസ്ഥിതി നിരീക്ഷണത്തിലാണ്. സൗത്ത് സുഡാനിൽ നിന്നെത്തിയ ഇവർക്ക് പനി ബാധിച്ചതിനെത്തുടർന്ന് എബോള സംശയിച്ച് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. പകർച്ചവ്യാധികൾക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
Story Summary
In a bid to curb the rising spread of communicable diseases like Shigella, the Kerala government has initiated a three-day “Dry Day” campaign across schools, offices, and homes. Meanwhile, the state remains on alert as a Nipah patient continues to be in critical condition in Kozhikode, and authorities await test results for a suspected Ebola case in Kottayam.

