ന്യൂഡൽഹി: പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സഭയിലെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥി പ്രക്ഷോഭകർക്ക് നേരെയുണ്ടായ പോലീസ് നടപടിയെയും വെടിവെപ്പിനെയും ചൊല്ലി പാർലമെന്റിനകത്ത് വൻ പ്രതിഷേധവും ബഹളവും ഉയർന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.(Rahul Gandhi Questions Amit Shah Absence Parliament Student Firing Allegation)
ആഭ്യന്തരമന്ത്രി തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ, വെടിവെക്കാൻ ഉത്തരവിട്ടിട്ടില്ലെങ്കിൽ സഭയിൽ എത്തി അതിൽ വ്യക്തത വരുത്താൻ തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. വിദ്യാർത്ഥികൾ നേരിട്ട ക്രൂരമായ അടിച്ചമർത്തലും പോലീസ് നടപടിയും സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തനിക്ക് പൂർണ്ണ അവകാശമുണ്ടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും സഭയിൽ നേരിട്ട് മറുപടി പറയാൻ അമിത് ഷാ തയ്യാറാകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വിദ്യാർത്ഥികൾക്ക് നേരെ വെടിവെക്കാൻ ഉത്തരവിട്ടത് ആഭ്യന്തരമന്ത്രിയാണെന്നും ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥികളെ നേരിടാൻ ആഭ്യന്തര മന്ത്രാലയത്തിന് ഭയമാണെന്നും രാഹുൽ ഗാന്ധി സഭയിൽ ആരോപിച്ചു. ചോദ്യപേപ്പർ ചോർച്ച തടയൽ ഭേദഗതി ബില്ലിന്മേൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പാവപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് പണം പിടിച്ചുപറിക്കുന്ന ഒന്നായി മാറിയെന്നും വിദ്യാഭ്യാസ മന്ത്രാലയം പൂർണ്ണമായും ആർ.എസ്.എസിന്റെ നിയന്ത്രണത്തിലാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് ആർ.എസ്.എസ് പ്രവർത്തകരെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ചോദ്യങ്ങൾ ചോദിക്കാനും സംസാരിക്കാനും വിദ്യാർത്ഥികളെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സഭയിൽ വൻ ബഹളത്തിന് വഴിവെച്ചു. സംസാരിക്കുന്നതിനിടെ രാഹുൽ ഗാന്ധി ‘ഇഡിയറ്റ്’ തുടങ്ങിയ അപാർലമെന്ററി വാക്കുകൾ ഉപയോഗിച്ചെന്നും അത് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആവശ്യപ്പെട്ടു. ആരോപണങ്ങൾക്ക് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് കിരൺ റിജിജു ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയെത്തുടർന്ന് ലോക്‌സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കവും പ്രതിഷേധവും. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ വെടിവെക്കാൻ ഉത്തരവിട്ടതും അനുമതി നൽകിയതും ആഭ്യന്തരമന്ത്രിയാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണമാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ആരോപണത്തിനെതിരെ ബി.ജെ.പി അംഗങ്ങളും മന്ത്രിമാരും ശക്തമായി പ്രതിഷേധിച്ചപ്പോൾ, രാഹുൽ ഗാന്ധിക്ക് പ്രസംഗം തുടരാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങളും സഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചു.
ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തെരുവിലിറങ്ങിയ വിദ്യാർത്ഥികളെ അതിക്രൂരമായി അടിച്ചമർത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രമിച്ചതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്നും ഇതിന് സഭയിൽ മാപ്പ് പറയണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.
പ്രതിഷേധക്കാർക്ക് നേരെ ബലപ്രയോഗം നടത്താനോ പോലീസിനെക്കൊണ്ട് നടപടിയെടുപ്പിക്കാനോ ഉള്ള അനുമതി നൽകാൻ രാജ്യത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും മാത്രമേ സാധിക്കൂ എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ വ്യക്തമാക്കി. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ താൻ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു രാഹുലിന്റെ വാക്കുകൾ. രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ ഭരണപക്ഷ എം.പിമാർ സഭയിൽ വീണ്ടും ശക്തമായ പ്രതിഷേധമുയർത്തി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ എത്തുന്നതിനെയും തനിക്കെതിരെ സംസാരിക്കുന്നതിനെയും ഭയപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഭയിൽ അമിത് ഷായുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ കടന്നാക്രമണം. ഡൽഹിയിൽ സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ് നടത്താനും അവരുടെ ശരീരത്തിൽ പെല്ലറ്റുകൾ തറയ്ക്കുംവിധം ബലപ്രയോഗം നടത്താനും ഉത്തരവിട്ടത് ആഭ്യന്തരമന്ത്രിയാണെന്ന് രാഹുൽ ഗാന്ധി സഭയിൽ ആരോപിച്ചു.
പാർലമെന്റിന്റെ അന്തസ്സും ചട്ടങ്ങളും പാലിക്കാതെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കില്ലെന്ന് സ്പീക്കർ ഓം ബിർള സഭയിൽ വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ കടുത്ത പ്രതിഷേധത്തിനാണ് സ്പീക്കർ മറുപടി നൽകിയത്. തുടർന്ന് പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധവും ബഹളവും ശമിക്കാത്തതിനെ തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് 3.00 വരെ നിർത്തിവെച്ചു. പാർലമെന്റ് പ്രവർത്തിക്കുന്നതിന് നിശ്ചിത ചട്ടങ്ങളും നിയമാവലികളും ഉണ്ടെന്നും അത് പാലിക്കപ്പെടാതെ സഭ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും സ്പീക്കർ ഓം ബിർള ചൂണ്ടിക്കാട്ടി. നമ്മൾ സഭയുടെ അന്തസ്സ് കളങ്കപ്പെടുത്തുകയാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
Story Summary
Speaking outside Parliament, Leader of Opposition Rahul Gandhi defended his allegations regarding the police crackdown on student protesters and questioned Union Home Minister Amit Shah’s absence from the House. Gandhi asserted that if the Home Minister was not involved in issuing orders, he should personally appear in Parliament to clarify. Gandhi also reaffirmed his right to raise issues affecting students inside the Lok Sabha.


