ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് കോക്‌റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ (Abhijeet Dipke CJP Nationwide Protest Warning). വിദ്യാർഥികളോട് സർക്കാർ സ്വീകരിച്ച സമീപനത്തിൽ ലജ്ജിക്കണമെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹി വിമാനത്താവളത്തിന് പുറത്ത് എ.എൻ.ഐയോട് സംസാരിക്കുകയായിരുന്നു അഭിജീത് ദീപ്കെ. സ്വന്തം ഭാവിക്കും അവകാശങ്ങൾക്കും വേണ്ടിയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചതെന്നും അവർ ഒരു തരത്തിലുള്ള അക്രമ പ്രവർത്തനങ്ങൾക്കുമല്ല തെരുവിലിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
“വിദ്യാർഥികളോട് സർക്കാർ ഇത്തരത്തിൽ പെരുമാറരുത്. അവർ അവരുടെ ഭാവിക്കും അവകാശങ്ങൾക്കും വേണ്ടിയാണ് പ്രതിഷേധിച്ചത്. ജൂലൈ 20-ന് അവർക്ക് നേരെ ലാത്തിച്ചാർജ് നടന്നു. ഇത്രയധികം രക്തം വീണിട്ടും സർക്കാരിന്റെ സമീപനം മാറുന്നില്ലെങ്കിൽ, വിദ്യാർഥികളെ വീണ്ടും ഉപദ്രവിക്കുന്നത് തുടർന്നാൽ ഞങ്ങൾ വീണ്ടും തെരുവിലിറങ്ങും,” അഭിജീത് ദീപ്കെ പറഞ്ഞു. വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് ഗൺ പോലുള്ള നടപടികൾ സ്വീകരിച്ചതിനെയും അദ്ദേഹം വിമർശിച്ചു. “അവർ ഭീകരവാദികളാണോ? വിദ്യാർഥികളോട് ഇത്തരത്തിൽ പെരുമാറുന്നതിൽ സർക്കാർ ലജ്ജിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ സി.ജെ.പി ഉടൻ തന്നെ പുതിയ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും അഭിജീത് വ്യക്തമാക്കി. രാജ്യവ്യാപക സമരം നടത്തുമോയെന്ന ചോദ്യത്തിന്, “സർക്കാർ സമീപനം തിരുത്തിയില്ലെങ്കിൽ ഞങ്ങൾക്ക് വീണ്ടും സമരത്തിലേക്ക് പോകേണ്ടിവരും” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം, ബി.ജെ.പി എംപി കങ്കണ റണാവത്ത് ജെൻ-സെഡ് തലമുറയെക്കുറിച്ച് നടത്തിയ പരാമർശങ്ങളെയും അഭിജീത് ദീപ്കെ വിമർശിച്ചു. “ആരാണ് അവരുടെ വാക്കുകൾ ഗൗരവമായി എടുക്കുന്നത്?” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സി.ജെ.പി ചീഫ് വക്താവ് സൗരവ് ദാസ് കഴിഞ്ഞ ദിവസം നടത്തിയ മുന്നറിയിപ്പിന് പിന്നാലെയാണ് അഭിജീത്തിന്റെ പ്രതികരണം. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും അതിന്റെ രേഖാമൂലമുള്ള സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് സി.ജെ.പി ആരോപിക്കുന്നത്.
ഡൽഹിയിലും ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും എൻ.ഡി.എ സർക്കാരുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിലും രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി സംഘടന രംഗത്തുണ്ട്. അതേസമയം, ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ നിർദിഷ്ട പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. എഫ്.ഐ.ആറുകൾ പിൻവലിക്കുമെന്ന് മന്ത്രിമാർ രാജ്യത്തിന് മുന്നിൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ അതിന്റെ രേഖാമൂലമുള്ള ഉറപ്പ് നൽകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ 18 വയസിന് താഴെയുള്ള വിദ്യാർഥികളെ ക്രിമിനൽ പശ്ചാത്തലം ഇല്ലെങ്കിൽ വിട്ടയക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ പ്രതികരണങ്ങൾ ശക്തമായിരിക്കുന്നത്. എന്നാൽ അന്വേഷണ നടപടികൾ നിയമാനുസൃതമായി തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Summary: CJP founder Abhijeet Dipke warned that the organisation would launch a fresh nationwide agitation if action against student protesters continues. He criticised the government’s handling of NEET-UG 2026 paper leak protests and demanded withdrawal of cases filed against students.


