തിരുവനന്തപുരം: മുൻ സർക്കാർ വിഭാവനം ചെയ്ത സിൽവർലൈൻ പദ്ധതിക്ക് ബദലായി ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പാതയെ ഗൗരവമായി പരിഗണിച്ച് സംസ്ഥാന സർക്കാർ. പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യു.ഡി.എഫ് നേതൃത്വത്തിന്റെയും മന്ത്രിസഭയുടെയും പ്രത്യേക യോഗങ്ങൾ ഉടൻ ചേരും. സ്ഥലമേറ്റെടുക്കൽ കുറവായിരിക്കും എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയായി സർക്കാർ വിലയിരുത്തുന്നത്.(High Speed Rail, State Government Considers E Sreedharan High Speed Rail Proposal As SilverLine Alternative)
മുൻ സർക്കാർ മുന്നോട്ടുവെച്ച സിൽവർലൈൻ പദ്ധതിയിൽ നിന്ന് വ്യത്യസ്തമായി, തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മൂന്നേകാൽ മണിക്കൂർ കൊണ്ട് സഞ്ചരിക്കാൻ കഴിയുന്ന പുതിയൊരു പാതയാണ് സർക്കാർ ആലോചിക്കുന്നത്. നിലവിലുള്ള പാതയുടെ വളവുകൾ നിവർത്തി വേഗം കൂട്ടുകയെന്ന ബദൽ നിർദ്ദേശങ്ങൾ സർക്കാർ തള്ളിക്കളഞ്ഞു. അതിവേഗ റെയിൽ ഇടനാഴി സംസ്ഥാനത്തിന് അനിവാര്യമാണെന്ന നിലപാടിലാണ് ഇപ്പോൾ സർക്കാർ.
ഇ. ശ്രീധരൻ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പദ്ധതി നീക്കങ്ങൾ വേഗത്തിലായത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ നീളുന്ന പാതയാണ് വിഭാവനം ചെയ്യുന്നത്. 86,000 കോടി രൂപ മുതൽ ഒരു ലക്ഷം കോടി രൂപ വരെയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയും 20 ശതമാനത്തോളം ഭൂഗർഭ പാതയുമായിരിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനുകൾ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെയും പരസ്പരം ബന്ധിപ്പിക്കും. സംസ്ഥാന സർക്കാർ പദ്ധതിക്ക് ഔദ്യോഗിക പിന്തുണ നൽകിയാൽ കേന്ദ്രാനുമതി വേഗത്തിൽ ലഭ്യമാകുമെന്ന് ഡി.എം.ആർ.സി അധികൃതർ സൂചിപ്പിക്കുന്നു.
Story Summary
The state government is seriously considering E. Sreedharan’s high-speed rail proposal as a viable alternative to the previous government’s SilverLine project. With a projected cost of up to ₹1 Lakh Crore, the 430 km elevated and underground rail corridor aims to connect Thiruvananthapuram to Kannur in just over three hours, linking four airports along the way.

