ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെയാണ് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി ഇ20 പെട്രോളിനെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാട് ആവർത്തിച്ചത്.
ഇ20 പെട്രോൾ ഉപയോഗിക്കുന്നത് എൻജിൻ തകരാറിനോ കാര്യക്ഷമത കുറയുന്നതിനോ കാരണമാകുമെന്ന പ്രചാരണങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നും, അത്തരം അവകാശവാദങ്ങൾ തെറ്റായ പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു. പുതിയ തലമുറ വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കാൻ പ്രത്യേക മാറ്റങ്ങളൊന്നും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 2016ന് മുമ്പ് നിർമിച്ച ചില വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുന്നതിന് മുമ്പ് എൻജിനിലെ റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും ഉൾപ്പെടെയുള്ള ചില ഘടകങ്ങളിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടാകാമെന്നും മന്ത്രി അറിയിച്ചു. ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ പാലിച്ചാൽ പഴയ വാഹനങ്ങളിലും ഇന്ധനം സുരക്ഷിതമായി ഉപയോഗിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ20 പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് പഴയ വാഹനങ്ങളിൽ മൈലേജ് കുറയുകയും എൻജിൻ തകരാറുകൾ ഉണ്ടാകുകയും ചെയ്തതായി വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഉയർന്നിരുന്നെങ്കിലും, എഥനോൾ മിശ്രിത ഇന്ധന നയവുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
2030ഓടെ പെട്രോളിലെ എഥനോളിന്റെ അളവ് 30 ശതമാനമായി ഉയർത്തുകയാണ് കേന്ദ്രത്തിന്റെ ദീർഘകാല ലക്ഷ്യം. ഇതിനൊപ്പം ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്തുന്നതിനുള്ള സാധ്യതകളും സർക്കാർ പരിശോധിച്ചുവരുന്നതായി നിതിൻ ഗഡ്കരി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Story Summary:
The Central Government has reiterated that E20 petrol does not damage vehicle engines, with Union Minister Nitin Gadkari defending the fuel in the Rajya Sabha. The government also reaffirmed its long-term plan to increase ethanol blending in petrol to 30% by 2030.


