തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവയണും അഞ്ചു വയസ്സായി തന്നെ തുടരും. ആറു വയസ്സ് തികയണമെന്ന നിബന്ധന കർശനമാക്കിയാൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം.(Grade 1 Admission, Age limit this time also 5 years)
കഴിഞ്ഞ വർഷങ്ങളിൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2025-ൽ മാത്രം 16,500 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയത്. പ്രായപരിധി ഉയർത്തിയാൽ ഈ കുറവ് വീണ്ടും വർദ്ധിക്കുമെന്ന് സർക്കാർ ഭയക്കുന്നു.
കുട്ടികൾ കുറയുന്നത് അധ്യാപകരുടെ തസ്തികകളെ ബാധിക്കും. ജോലി സ്ഥിരത സംബന്ധിച്ച അധ്യാപക സംഘടനകളുടെ ആശങ്ക പരിഗണിച്ചാണ് പ്രായപരിധിയിൽ ഇളവ് നൽകാൻ തീരുമാനിച്ചത്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സ് പൂർത്തിയാകണമെന്നാണ് കേന്ദ്ര മാനദണ്ഡം. ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്തയച്ചിരുന്നു.

