തൃശ്ശൂർ: തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോടുള്ള പടക്കപ്പുരയിലുണ്ടായ സ്‌ഫോടനത്തിൽ മരണം 6 ആയി (Thrissur Pooram Explosion 2026). ചൊവ്വാഴ്ച വൈകിട്ട് 3.30-ഓടെ ദാരുണമായ അപകടമുണ്ടായത്. ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ പടക്ക നിർമ്മാണ കേന്ദ്രമാണ് സ്ഫോടനത്തിൽ തകർന്നത്. വൈകിട്ട് 3.30-ഓടെ ആദ്യം വലിയ ശബ്ദത്തോടെയുള്ള സ്ഫോടനം ഉണ്ടാവുകയായിരുന്നു. പിന്നാലെ രക്ഷാപ്രവർത്തനത്തിനിടെ രണ്ടാമതും സ്ഫോടനം ഉണ്ടായത് ആഘാതം വർദ്ധിപ്പിച്ചു. കിലോമീറ്ററുകളോളം അകലെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്നു പേർ മരിച്ചതായാണ് റിപ്പോർട്ട്. ശരീരഭാഗങ്ങൾ ചിതറിയ നിലയിലായിരുന്നു. പരിക്കേറ്റ നിരവധി പേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 6 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
പടക്കങ്ങൾ ഇനിയും പൊട്ടിക്കൊണ്ടിരിക്കുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു. പടക്കപ്പുരയിലേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ ഫയർഫോഴ്‌സ് വാഹനങ്ങൾക്ക് എളുപ്പത്തിൽ എത്താനായില്ല. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് അഗ്നിശമന സേനാംഗങ്ങൾ അകത്തെത്തിയത്.
സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അടിയന്തര ഇടപെടലിന് നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ ആംബുലൻസുകൾ സ്ഥലത്തേക്ക് എത്തിച്ചു.
ഈ മാസം 24-ന് നടക്കേണ്ട തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങളാണ് ഇവിടെ നിർമ്മിച്ചിരുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന്റെ ആഘോഷ പരിപാടികളിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല. പടക്കപ്പുരയിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Story Summary: A massive explosion at a fireworks manufacturing unit in Mundathikode, Thrissur, has left at least three people dead and around 40 injured. The unit was preparing fireworks for the Thiruvambady section ahead of the Thrissur Pooram festival. The blast occurred on Tuesday afternoon, and several workers remain in critical condition at the Thrissur Medical College.

