തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല അനിശ്ചിതത്വത്തിന്റെ പിടിയിലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ അധികാരമേൽക്കാത്തത് വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.(Education Sector In Crisis Due To Delay In Cabinet Formation)
പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. മന്ത്രിതല ഇടപെടൽ ഇല്ലാത്തത് ഈ പ്രക്രിയയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായി. അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സ്കൂളുകളുടെ ഫിറ്റ്‌നസ് പരിശോധനയും അറ്റകുറ്റപ്പണികളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അവതാളത്തിലായി.
പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും കൃത്യസമയത്ത് പൂർത്തിയാക്കാൻ മന്ത്രിതലത്തിലുള്ള നിരന്തര നിരീക്ഷണം അനിവാര്യമാണ്, എന്നാൽ നിലവിൽ അതിന് സാധിക്കുന്നില്ല. കേന്ദ്ര ഫണ്ട് നിലച്ച സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ പ്രത്യേക ഫണ്ട് അനുവദിച്ചാണ് അധ്യാപക പരിശീലനവും ജീവനക്കാരുടെ ശമ്പളവും മുടങ്ങാതെ ഉറപ്പാക്കിയിരുന്നത്. നേതൃത്വത്തിന്റെ അഭാവം ഈ മേഖലയെ പൂർണ്ണമായും നിശ്ചലമാക്കി.
കഴിഞ്ഞ കാലങ്ങളിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോയിരുന്നത്. എന്നാൽ, വകുപ്പിനെ നയിക്കാൻ ഒരാളില്ലാത്ത അവസ്ഥ വിദ്യാഭ്യാസ മേഖലയെ വർഷങ്ങളോളം പിന്നോട്ട് അടിക്കും, വി. ശിവൻകുട്ടി മുന്നറിയിപ്പ് നൽകി. വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അടിയന്തരമായ ഭരണപരമായ ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary
Former Education Minister V. Sivankutty has warned that the delay in cabinet formation is pushing Kerala’s public education sector into a severe crisis. He highlighted critical lapses in SSLC result processing, school preparedness for the academic year, and the distribution of textbooks, alongside concerns regarding teacher training and staff salaries under the Samagra Shiksha Kerala (SSK) scheme, urging immediate administrative intervention.

