വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തിൽ മറുപടിയുമായി ഡിവൈഎഫ്‌ഐ (DYFI Wayanad Township Visit). സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ നേതൃത്വത്തിലുള്ള സംഘം ടൗൺഷിപ്പ് സന്ദർശിച്ചു. പുനരധിവാസ പ്രവർത്തനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നാടകമാണ് കോൺഗ്രസ് നടത്തുന്നതെന്ന് വസീഫ് ആരോപിച്ചു.
ടൗൺഷിപ്പിൽ വിവാദമാക്കാൻ ഒന്നുമില്ലെന്ന് വസീഫ് പറഞ്ഞു. 100 വീടുകൾക്കായി 20 കോടി രൂപ സർക്കാരിലേക്ക് കൈമാറിയ പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ. ഒരു വീട് പോലും നിർമ്മിച്ചു നൽകാൻ കഴിയാത്തവരാണ് ഇപ്പോൾ കുപ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഉപചാപക സംഘങ്ങളാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം പരിഹസിച്ചു.
“വിള്ളൽ പൊറാട്ട് നാടകം” നിർത്തണമെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതികൾ എവിടെയെത്തിയെന്ന് വ്യക്തമാക്കിയ ശേഷം മതി സർക്കാരിനെതിരെയുള്ള വിമർശനമെന്നും അദ്ദേഹം കൂട്ടിചേർത്തു. ടൗൺഷിപ്പിലെ വീടുകളിൽ വെള്ളം കിനിഞ്ഞിറങ്ങുന്നുവെന്നും വിള്ളലുകളുണ്ടെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഡിവൈഎഫ്‌ഐ നേതാക്കൾ നേരിട്ടെത്തിയത്. വയനാട് ടൗൺഷിപ്പിലെ വീടുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു.
Summary: DYFI State President V. Vaseef visited the Wayanad rehabilitation township following allegations of structural cracks in the newly built houses. Vaseef questioned the basis of the controversy, stating that the opposition is creating a “political drama” to hinder rehabilitation efforts. He highlighted that DYFI contributed ₹20 crores for 100 houses and criticized Congress for its failure to fulfill its own housing promises. CPIM Wayanad District Secretary K. Rafeeq also mocked the allegations as a “farce.”

