തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്തുടനീളം ഡിവൈഎഫ്ഐയുടെ ശക്തമായ പ്രതിഷേധം. തിരുവനന്തപുരം, കൊച്ചി, മലപ്പുറം, തൃശൂർ, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചുകൾ പലയിടത്തും സംഘർഷത്തിൽ കലാശിച്ചു.(DYFI holds state wide protests against UDF governments liquor policy concessions)
ആലപ്പുഴ, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ പ്രവർത്തകരും പൊലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധം പിരിച്ചുവിടാൻ പൊലീസ് പലയിടത്തും ജലപീരങ്കികൾ പ്രയോഗിച്ചു. കൊച്ചിയിലെ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചെങ്കിലും, സർക്കാർ തീരുമാനത്തിനെതിരെ വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ നേതൃത്വം മുന്നറിയിപ്പ് നൽകി.
കോഴിക്കോട് നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സച്ചിൻ ദേവ് വി.ഡി. സതീശനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. കർണാടകയിലെ മദ്യലോബിയുമായി കരാറുണ്ടാക്കിയെന്നും, വഴിവിട്ട സഹായങ്ങൾ ഉറപ്പുനൽകിയെന്നും അദ്ദേഹം ആരോപിച്ചു. ഭരണത്തിന്റെ തുടക്കത്തിൽ തന്നെ അഴിമതിയാണ് നടക്കുന്നതെന്നും, ഇത്തരം നടപടികൾക്കെതിരെ ശക്തമായ തിരുത്തൽ നടപടികൾക്ക് തങ്ങൾക്ക് ശേഷിയുണ്ടെന്നും സച്ചിൻ ദേവ് കൂട്ടിച്ചേർത്തു.
Story Summary
The DYFI has launched state-wide protests against the UDF government’s decision to provide tax concessions for low-alcohol beverages, leading to clashes with the police in several districts including Alappuzha, Kozhikode, and Thrissur. Protesters alleged that the government’s policy is driven by corruption.

