തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള മാരത്തൺ ചര്‍ച്ചകള്‍ ഇന്ന് രാജ്യതലസ്ഥാനത്ത് പുനരാരംഭിക്കും. ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്ന ചര്‍ച്ചകളിലേക്ക് കെപിസിസിയുടെ പ്രമുഖ നേതാക്കളെയും മുന്‍ അധ്യക്ഷന്മാരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാവിലെ 10:30-ഓടെ എഐസിസി ആസ്ഥാനത്ത് നിര്‍ണായക കൂടിക്കാഴ്ചകള്‍ തുടങ്ങുമെന്നാണ് വിവരം.(Congress High Command To Decide Kerala Chief Minister Today In Delhi)
ഹൈക്കമാന്‍ഡ് പ്രത്യേക താല്‍പ്പര്യപ്രകാരം വിളിപ്പിച്ച നേതാക്കൾ കെ. മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം. സുധീരന്‍, എം.എം. ഹസ്സന്‍, കെ. സുധാകരന്‍ എന്നിവരാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരെയും വിളിപ്പിച്ചു.
എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ ഓരോ നേതാക്കളെയും പ്രത്യേകം കണ്ട് അഭിപ്രായം തേടും. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം വ്യക്തിപരമായ നിലപാടുകള്‍ അറിയിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവില്‍ മൂന്ന് പേരുകളാണ് സജീവമായിട്ടുള്ളത്. ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഭൂരിഭാഗം എംപിമാരുടെയും എംഎല്‍എമാരുടെയും പിന്തുണ വേണുഗോപാലിനാണ്. കേരളത്തിലെ പൊതുജന വികാരവും സോഷ്യല്‍ മീഡിയ പിന്തുണയും തനിക്കൊപ്പമാണെന്ന് സതീശന്‍ കരുതുന്നു. ഘടകകക്ഷികള്‍ക്കിടയിലെ സ്വീകാര്യതയും അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്നു. മുതിര്‍ന്ന നേതാവ് എന്ന പരിഗണനയും തന്റെ പ്രവര്‍ത്തന പരിചയവും ഹൈക്കമാന്‍ഡ് മാനിക്കുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ.
Story Summary
The Congress High Command is holding a crucial meeting in New Delhi today with senior KPCC leaders to finalize the next Chief Minister of Kerala. While KC Venugopal reportedly has the support of many elected representatives, VD Satheesan gains strength from public sentiment, leaving the final decision to the party’s top brass.

