തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുൻ എൽഡിഎഫ് സർക്കാരിനെതിരെ കടുത്ത കടന്നാക്രമണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തുറമുഖത്തിന്റെ ഓഹരി കൈമാറ്റം സാധ്യമല്ലെന്നും, ഓഹരി കൈമാറ്റത്തെക്കുറിച്ച് പുതിയ സർക്കാർ നേരത്തെ അറിഞ്ഞിരുന്നു എന്ന എൽഡിഎഫിന്റെ ആരോപണം തികച്ചും തെറ്റാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.(CM VD Satheesan Slams LDF Over Vizhinjam Port Adani MSC Share Transfer Row)
അദാനിയും എംഎസ്‌സി കമ്പനിയും തമ്മിൽ കഴിഞ്ഞ ഒരു വർഷമായി ഓഹരി കൈമാറ്റ ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു. പഴയ പത്രവാർത്ത ഉയർത്തിക്കാട്ടി മുഖ്യമന്ത്രി എൽ ഡി എഫിനെയും മുഖപത്രത്തേയും വിമർശിച്ചു. പല വിവരങ്ങളും മറച്ചുവെച്ചാണ് ഇപ്പോൾ പ്രതിപക്ഷത്തിൻ്റെ ആക്ഷേപങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഓഹരി കൈമാറ്റത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ നിലവിലെ യുഡിഎഫ് സർക്കാർ തങ്ങളുടെ അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് അവർ ഔദ്യോഗികമായി അപേക്ഷ നൽകിയത്. ഈ അപേക്ഷ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റി വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ കരാറിൽ തന്നെ ഒരു കമ്പനിക്കും കുത്തകാവകാശം നൽകരുത് എന്ന കർശന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ദീർഘവീക്ഷണത്തോടെയുള്ള വ്യവസ്ഥ കരാറിൽ ചേർത്തതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ മന്ത്രി കെ. ബാബുവിനും ഈ അവസരത്തിൽ സല്യൂട്ട് നൽകുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
വിഴിഞ്ഞം വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ, “ആദ്യമായി ഞാൻ അങ്ങോട്ട് ചോദിക്കുകയാണ്, ഈ സർക്കാർ എന്ത് തെറ്റാണ് ചെയ്തത്?” എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് തിരിച്ചു ചോദിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ സംസ്ഥാന താല്പര്യങ്ങൾ ഒരു തരത്തിലും ബലി കഴിക്കില്ലെന്ന് അദ്ദേഹം പൊതുജനങ്ങൾക്ക് ഉറപ്പുനൽകി.
Story Summary
Kerala Chief Minister V.D. Satheesan strongly criticized the LDF over the Vizhinjam port share transfer controversy. He stated that the government will not compromise the state’s interests, revealing that the Adani-MSC talks were known to the previous LDF government.

