തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയവേ, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ഒന്നൊന്നായി ഖണ്ഡിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജനങ്ങൾ നൽകിയ റെക്കോർഡ് ഭൂരിപക്ഷത്തിന്റെ കരുത്തിൽ മുന്നോട്ട് പോകുന്ന സർക്കാർ, കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.(CM VD Satheesan Defends State Budget Against Opposition Allegations)
സംസ്ഥാനത്തിന്റെ സാമ്പത്തിക നില വ്യക്തമാക്കുന്നതിനായി സർക്കാർ അവതരിപ്പിച്ച ധവളപത്രം കേവലമൊരു രാഷ്ട്രീയ വിമർശനമല്ല, മറിച്ച് വസ്തുതകൾ നിരത്തുന്ന ആധികാരിക രേഖയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനസംഖ്യാപരമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വയോജന സംരക്ഷണം, പാഠ്യപദ്ധതി പരിഷ്കരണം, പുതിയ തൊഴിൽ കോഴ്സുകൾ എന്നിവയ്ക്ക് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. ജനങ്ങളുടെ മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കാതെ തന്നെ ഖജനാവ് നിറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാൻ ബജറ്റിൽ ഒരിടത്തും നിർദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. കെഎസ്ആർടിസിയെയും സപ്ലൈകോയെയും ലാഭകരമാക്കാൻ നൂതന മാനേജ്‌മെന്റ് രീതികൾ നടപ്പിലാക്കും. കെഎസ്ഇബിയെ എൽഡിഎഫ് ഭരണകാലത്ത് കടക്കെണിയിലാക്കിയെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, വൈദ്യുതി ചാർജ് വർധിപ്പിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെ സ്ഥാപനത്തെ ലാഭത്തിലാക്കുമെന്നും ഉറപ്പുനൽകി.
കരിമണൽ സ്വകാര്യവൽക്കരണത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭത്തിലൂടെ വാല്യൂ അഡിഷൻ മാത്രമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ബജറ്റിൽ എവിടെയാണ് പരാമർശമുള്ളതെന്ന് പരിശോധിക്കാൻ അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. കേരളത്തിന്റെ വികസനത്തിന് സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്ന കാഴ്ചപ്പാട് മുഖ്യമന്ത്രി പങ്കുവെച്ചു. നിക്ഷേപകരെ ആകർഷിക്കാൻ വ്യക്തമായ പ്രോട്ടോക്കോൾ കൊണ്ടുവരുമെന്നും, പദ്ധതികൾ അനാവശ്യമായി വൈകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് തർക്കങ്ങൾ അരങ്ങേറിയിരുന്നു.
Story Summary
Chief Minister V.D. Satheesan defended the state budget in the Legislative Assembly, rejecting the opposition’s allegations regarding privatization and tax burdens. He emphasized that the government’s focus is on attracting private investment to boost development while ensuring the efficiency of public sector units like KSRTC and KSEB.

