കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിനുള്ളിലെ രാസവസ്തു ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. പശ്ചിമ ബംഗാൾ സ്വദേശികളായ റിപൻ ദാസ്, ഷഹബേദ് ദാസ് എന്നിവരാണ് മരിച്ചത്. (Chemical inhalation from boat engine room, Postmortem of dead fishermen today)
ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടിലാണ് അപകടം സംഭവിച്ചത്. ബോട്ടിന്റെ എഞ്ചിൻ റൂമിൽ ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരിശോധിക്കാൻ ഇറങ്ങിയതായിരുന്നു തൊഴിലാളികൾ. എഞ്ചിൻ റൂമിൽ നിന്ന് പുറപ്പെട്ട രൂക്ഷമായ രാസഗന്ധം ശ്വസിച്ചതോടെ നാല് തൊഴിലാളികൾ ബോധരഹിതരായി വീണു.
ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

