മലപ്പുറം: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ ദാരുണമായ വാൻ അപകടത്തിൽ പരിക്കേറ്റവർ ചികിത്സയിൽ തുടരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ കഴിയുന്ന നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ പ്രത്യേക നിരീക്ഷണത്തിലാണ്.(Valparai accident, The injured are still undergoing treatment, the condition of 2 people is critical)
അതേസമയം, കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സഹദിൻ മുഹമ്മദിനെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മസ്നിനെയും വാർഡുകളിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാനാണ് വെള്ളിയാഴ്ച വൈകുന്നേരം 5:20-ഓടെ അപകടത്തിൽപ്പെട്ടത്. കാഴ്ചകൾ കണ്ടു മടങ്ങുന്നതിനിടെ വാൽപ്പാറ ചുരത്തിലെ 13-ാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം വിട്ട വാഹനം 300 അടി താഴ്ചയിലുള്ള 9-ാം വളവിലേക്ക് പതിക്കുകയായിരുന്നു.
ഡ്രൈവർ ഉൾപ്പെടെ 13 പേർ ആയിരുന്നു വാനിൽ ഉണ്ടായിരുന്നത്. 9 പേർക്ക് ജീവൻ നഷ്ടമായി. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ മരിച്ച ഒൻപത് പേരുടെയും സംസ്കാര ചടങ്ങുകൾ ശനിയാഴ്ച പൂർത്തിയായി.

