തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പദവി രാജിവെച്ചു. ദൂതൻ മുഖേനയാണ് അദ്ദേഹം രാജിക്കത്ത് രാജ്ഭവനിൽ എത്തിച്ചത്. വോട്ടെണ്ണൽ നടന്ന മെയ് 4-ന് ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതോടെ മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കിയ അദ്ദേഹം, ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. പത്ത് വർഷത്തെ ഭരണത്തിന് ശേഷം എൽഡിഎഫ് 35 സീറ്റുകളിലേക്ക് ഒതുങ്ങിയത് പാർട്ടിക്കുള്ളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.(Pinarayi Vijayan Resigns As CM LDF Defeat 2026 Election Update)
ഭരണവിരുദ്ധ തരംഗത്തിൽ എൽഡിഎഫിന്റെ അംഗബലം കുത്തനെ ഇടിഞ്ഞതോടെ നിയമസഭയിൽ പ്രതിപക്ഷത്തെ ആര് നയിക്കുമെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ പ്രധാന ചർച്ച. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധ്യത കുറവാണെന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ മുൻ ധനമന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.എൻ. ബാലഗോപാലിനെ ഈ പദവിയിലേക്ക് പരിഗണിച്ചേക്കും.
സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ പേരുകളും പട്ടികയിലുണ്ടെങ്കിലും, നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. ഭരണപക്ഷത്തെ നേരിടാൻ സഭയിൽ കരുത്തരായ നേതാക്കളുടെ കുറവ് ഇത്തവണ ഇടത് പക്ഷത്തെ അലട്ടുന്നുണ്ട്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാനോ തോൽവിയെക്കുറിച്ച് പ്രതികരിക്കാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. നാളെ നടക്കുന്ന പാർട്ടി യോഗത്തിന് ശേഷം മാത്രമേ അദ്ദേഹം ഔദ്യോഗികമായി പ്രതികരിക്കൂ എന്നാണ് വിവരം. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖർക്ക് പോലും വലിയ വെല്ലുവിളി നേരിടേണ്ടി വന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം വിലയിരുത്താൻ കേന്ദ്ര നേതൃത്വവും ഇടപെട്ടേക്കും.
നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട ചരിത്രപരമായ തകർച്ചയ്ക്ക് പിന്നാലെ കനത്ത പരിശോധനയ്‌ക്കൊരുങ്ങി സിപിഎം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരാജയകാരണങ്ങൾ ഇഴകീറി പരിശോധിക്കും. വോട്ടെണ്ണൽ കഴിഞ്ഞിട്ടും പിണറായി വിജയൻ മാധ്യമങ്ങളെ കാണാൻ തയ്യാറായിട്ടില്ല. ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം മുൻകൂട്ടി കാണുന്നതിൽ പാർട്ടിക്കേറ്റ വീഴ്ചയാകും പ്രധാനമായും ചർച്ച ചെയ്യപ്പെടുക. പാർട്ടി കോട്ടകളിലുണ്ടായ വോട്ട് ചോർച്ചയും കണ്ണൂരിലെ ഉൾപാർട്ടി പ്രശ്നങ്ങളും യോഗത്തിൽ ഗൗരവകരമായി പരിശോധിക്കും. നേതൃത്വത്തിന്റെ നയപരമായ പാളിച്ചകൾക്കെതിരെ സെക്രട്ടേറിയറ്റിൽ വിമർശനമുയരാൻ സാധ്യതയുണ്ട്. പിണറായിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണപക്ഷത്തിന് 100-ലധികം സീറ്റുകൾ ലഭിച്ച സാഹചര്യത്തിൽ കരുത്തനായ ഒരു പ്രതിപക്ഷ നേതാവിനെ കണ്ടെത്തുക എന്ന വെല്ലുവിളിയും സിപിഎമ്മിന് മുന്നിലുണ്ട്.
Story Summary
Chief Minister Pinarayi Vijayan submitted his resignation following the LDF’s crushing defeat in the 2026 Kerala Assembly elections, where their tally dropped to 35 seats. With Vijayan expected to step away from the Opposition Leader role, the CPM is likely to consider KN Balagopal or other senior leaders to lead the party in the assembly.

