തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചതോടെ കേരളം വീണ്ടും വലതുപക്ഷത്തേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നൂറോളം സീറ്റുകളിൽ വ്യക്തമായ ലീഡ് നേടി യുഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. എൽഡിഎഫ് കോട്ടകൾ ഒന്നൊന്നായി തകർന്നുവീണ പശ്ചാത്തലത്തിൽ സംസ്ഥാനത്തെമ്പാടും യുഡിഎഫ് പ്രവർത്തകർ വിജയാഘോഷം ആരംഭിച്ചു.(Kerala Assembly Election Results 2026, UDF Victory celebrations statewide)
തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തടക്കം നൂറുകണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയിരിക്കുന്നത്. പരസ്പരം മധുരം വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ വിജയം ആഘോഷിക്കുകയാണ്. ഓരോ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ് ഉയർത്തുമ്പോൾ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്ത് ആവേശം അണപൊട്ടുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ പിന്നിലായ വാർത്തകൾ പുറത്തുവന്നതോടെ യുഡിഎഫ് ക്യാമ്പുകളിൽ ആവേശം ഇരട്ടിയായി. കേവലഭൂരിപക്ഷമായ 71-ഉം കടന്ന് യുഡിഎഫ് വൻ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. നിലവിലെ ലീഡ് നിലകൾ യുഡിഎഫിന്റെ ഐതിഹാസിക വിജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഭരണത്തുടർച്ചയെന്ന എൽഡിഎഫിന്റെ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും എട്ടിലധികം മന്ത്രിമാരും വോട്ടെണ്ണലിന്റെ ഈ ഘട്ടത്തിലും പിന്നിലാണ്. കഴിഞ്ഞ തവണ മുഖ്യമന്ത്രിക്ക് വലിയ മേധാവിത്വം നൽകിയ ബൂത്തുകളിൽ പോലും ഇത്തവണ യുഡിഎഫ് മുന്നേറുന്നത് വലിയ അട്ടിമറി സൂചനയാണ് നൽകുന്നത്.
സംസ്ഥാനത്തുടനീളം വീശിയടിക്കുന്ന യുഡിഎഫ് തരംഗത്തിൽ ഭരണമുന്നണിയുടെ പല കോട്ടകളും തകരുകയാണ്. മന്ത്രിമാരുടെ കൂട്ടത്തോൽവിയിലേക്കാണ് നിലവിലെ സൂചനകൾ വിരൽ ചൂണ്ടുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നും കേരളം മാറ്റത്തിനായി വിധിയെഴുതിയെന്നും ഈ ഫലങ്ങൾ സൂചിപ്പിക്കുന്നു.
Story Summary
The UDF has secured its position to form the next government in Kerala, leading in nearly 100 seats. Celebrations have erupted across the state, with activists distributing sweets and holding rallies at KPCC headquarters and other district centers to mark the historic wave.

