വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനെതിരെ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക ആക്രമണങ്ങൾ റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് (Donald Trump Iran strikes cancelled). ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിൽ പുതിയൊരു കരാറിലെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും മുന്നോട്ടുവെച്ച അഭ്യർത്ഥനകൾ മാനിച്ചാണ് തൽക്കാലം ആക്രമണം വേണ്ടെന്നുവെച്ചതെന്നും, സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനെതിരെ കനത്ത സൈനിക നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, അമേരിക്കയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ വൻ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീറുമായും തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാനുമായും വിഷയത്തിൽ അബ്ബാസ് അരഗ്ചി ആശയവിനിമയം നടത്തി. ഇറാനെ ആക്രമിക്കാൻ അമേരിക്കയ്ക്കും ഇസ്രായേലിനും തങ്ങളുടെ വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ നൽകരുതെന്ന് അബ്ബാസ് അരഗ്ചി ഗൾഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇത് തടയേണ്ടത് മേഖലയിലെ സർക്കാരുകളുടെ നിയമപരവും മതപരവും ധാർമ്മികവുമായ കടമയാണെന്ന് ഇറാൻ പ്രസ്താവനയിൽ അറിയിച്ചു.
അതിനിടെ പശ്ചിമേഷ്യയിൽ സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാരോട് പ്രദേശം വിടാൻ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അടിയന്തര യാത്രാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണം ശക്തമായി തുടരുകയാണ്. ഗാസയിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു.
Story Summary: US President Donald Trump announced the cancellation of planned strikes against Iran following talks with Saudi Crown Prince Mohammed bin Salman and reported progress in discussions. Meanwhile, Iranian Foreign Minister Abbas Araghchi warned of a strong response to any US aggression and urged Gulf nations to deny their territory for US-Israel strikes.


