ജെറുസലേം: അമേരിക്കയും ഇറാനും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ആണവ കരാറുകളിൽ ഏർപ്പെട്ടാലും, ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് ഇസ്രായേൽ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജറുസലേമിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാന്റെ ആണവ മോഹങ്ങൾ താൻ തടയുമെന്നും, ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യമാണെന്നും അദ്ദേഹം ആവർത്തിച്ചു.(Benjamin Netanyahu, Declares Israel Will Prevent Iran From Obtaining Nuclear Weapons)
അമേരിക്കയുടെ സഹകരണത്തോടെ ഇറാനെതിരെ നടത്തിയ സൈനിക നടപടികൾ വലിയ വിജയമാണെന്ന് നെതന്യാഹു പറഞ്ഞു. ഇറാന്റെ ആണവ നിലയങ്ങൾ തകർക്കാനും, ആണവ ശാസ്ത്രജ്ഞരെയും സൈനിക കമാൻഡർമാരെയും ലക്ഷ്യം വെക്കാനും ഇസ്രായേലിന് സാധിച്ചു. ഇറാന്റെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങളും നാവിക-വ്യോമ സേനാ വിഭാഗങ്ങളും തകർത്തെറിഞ്ഞതിലൂടെ ഒരു ട്രില്യൺ ഡോളർ വരെ വരുന്ന സാമ്പത്തിക നഷ്ടം അവർക്കുണ്ടായെന്നും നെതന്യാഹു അവകാശപ്പെട്ടു. ഇസ്രായേലിന്റെ അസ്തിത്വത്തിന് ഭീഷണിയായ ഒരു വലിയ വിപത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഈ നടപടികളിലൂടെ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിക്കുമെന്ന സൂചനകൾക്കിടെ സർക്കാരിനുള്ളിൽ നിന്നും പുറത്തുനിന്നും ഉയർന്നുവരുന്ന വിമർശനങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇറാന്റെ ‘ഭീകര കരങ്ങൾ’ക്കെതിരായ പോരാട്ടം ഗസ, ലെബനോൺ, സിറിയ, യെമൻ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത്, പിടിച്ചെടുത്ത മേഖലകളിൽ സൈന്യം അനിശ്ചിതകാലത്തേക്ക് നിലയുറപ്പിക്കുമെന്നും, പുതിയ അന്താരാഷ്ട്ര സഖ്യങ്ങൾ രൂപീകരിച്ച് ഇസ്രായേലിന്റെ സുരക്ഷാ സ്വയംഭരണാധികാരം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Story Summary
Israeli Prime Minister Benjamin Netanyahu has declared that Israel will prevent Iran from obtaining nuclear weapons, regardless of any potential agreements between the US and Iran. Emphasizing the success of recent military operations in crippling Iran’s nuclear and military infrastructure, he vowed to continue combat efforts against Iranian-backed groups across the region to ensure Israel’s security.

