കൊച്ചി: മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ ഉയർന്ന ചോദ്യവും അതിന് മോഹൻലാൽ നൽകിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വിസ്മയയോട് ചോദിച്ച ചോദ്യത്തെ ദ്വയാർഥമുള്ളതും നിലവാരമില്ലാത്തതുമാണെന്ന് വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. (Mohanlal Vismaya Thudakkam Viral Response)
ഓഗസ്റ്റ് 7ന് തിയേറ്ററുകളിലെത്തുന്ന ‘തുടക്കം’ വിസ്മയയുടെ ആദ്യ ചിത്രമാണ്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ഡ്രാമയായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. റിലീസിന് മുന്നോടിയായി നടന്ന ട്രെയിലർ ലോഞ്ചിൽ ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു.
ട്രെയിലർ പുറത്തിറക്കിയതിന് പിന്നാലെ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടെയാണ് വിസ്മയയോട്, “അച്ഛനെപ്പോലെ കാൽ പൊക്കിയുള്ള അടിയുണ്ടോ?” എന്ന ചോദ്യം ഉയർന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ ഉദ്ദേശിച്ചായിരുന്നു ചോദ്യമെങ്കിലും, അതിന് ദ്വയാർഥമുണ്ടെന്ന വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. “ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല, സിനിമ കാണണം,” എന്നായിരുന്നു വിസ്മയയുടെ മറുപടി. പിന്നാലെ വിസ്മയയുടെ കൈയിൽനിന്ന് മൈക്ക് വാങ്ങിയ മോഹൻലാൽ, “അത്രയും കാൽ പൊക്കുന്നില്ല” എന്ന് മറുപടി നൽകി. മോശം ചോദ്യത്തെ മോഹൻലാൽ നർമ്മത്തോടെ കൈകാര്യം ചെയ്തുവെന്നാണ് ആരാധകരുടെ പ്രതികരണം.
അതേസമയം, ഒരു പുതുമുഖ നടിയോട് പൊതുവേദിയിൽ കൂടുതൽ നിലവാരമുള്ളതും സിനിമയുമായി ബന്ധപ്പെട്ടതുമായ ചോദ്യങ്ങൾ ചോദിക്കേണ്ടതായിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടു. ദ്വയാർഥം തോന്നിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഒഴിവാക്കണമെന്നും, പൊതുപരിപാടികളിലെ മാധ്യമസംവാദങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നും സമൂഹമാധ്യമങ്ങളിൽ അഭിപ്രായമുയർന്നു. ‘തുടക്കം’ ചിത്രത്തിൽ ആശിഷ് ജോ ആന്റണി, സായ് കുമാർ, മനോജ് കെ. ജയൻ, കെ.ബി. ഗണേഷ് കുമാർ, ജാഫർ ഇടുക്കി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിസ്മയയുടെ അഭിനയ അരങ്ങേറ്റം എന്ന നിലയിൽ ചിത്രം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
Summary: A question asked to Vismaya Mohanlal during the trailer launch of her debut film Thudakkam has sparked criticism on social media. Mohanlal responded humorously after taking the microphone from his daughter, while many users called for more meaningful and professional questions at public film events.


