തിരുവനന്തപുരം: മൊബൈൽ ഫോൺ നൽകാത്തതിനെച്ചൊല്ലി മാതാപിതാക്കളുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ ജീവനൊടുക്കി (Kattakada student death mobile phone). തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചൽ അരികിൽ സ്വദേശി വൈകാശിനെ (15) ആണ് കിടപ്പുമുറിയിലെ ജനലിൽ ഷാൾ കഴുത്തിൽ കുരുക്കി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്‌കൂൾ വിട്ട് വൈകുന്നേരം വീട്ടിലെത്തിയ വൈകാശ് മാതാപിതാക്കളോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പഠനകാര്യങ്ങൾ ചൂണ്ടിക്കാട്ടി മാതാപിതാക്കൾ ഫോൺ നൽകാൻ വിസമ്മതിച്ചു. ഇതേച്ചൊല്ലി വൈകാശും മാതാപിതാക്കളും തമ്മിൽ വീട്ടിൽ വെച്ച് ചെറിയ രീതിയിൽ തർക്കമുണ്ടായതായി പോലീസ് പറയുന്നു. ഇതിന് പിന്നാലെ കടുത്ത മാനസിക വിഷമത്തിലായ കുട്ടി രാത്രി 9.30-ഓടെ സ്വന്തം മുറിയിൽ കയറി കതകടയ്ക്കുകയായിരുന്നു.
രാത്രി 10.45 ആയിട്ടും കുട്ടി മുറിക്ക് പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് പരിഭ്രാന്തരായ മാതാപിതാക്കൾ വാതിലിൽ തുടർച്ചയായി തട്ടിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് ജനൽവഴി നടത്തിയ പരിശോധനയിലാണ് കുട്ടിയെ ജനൽ കമ്പിയിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ വാതിൽ പൊളിച്ച് അകത്തുകയറി കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു. കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ അഡിക്ഷനും കടുംകൈകളിലേക്കുള്ള പ്രവണതയും നാടിനെ വീണ്ടും ആശങ്കയിലാഴ്ത്തുകയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസിക വിഷമം അനുഭവപ്പെടുമ്പോൾ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056.
Story Summary: A 10th-grade student named Vaikash from Kattakada, Thiruvananthapuram, ended his life inside his bedroom following an argument with his parents over a mobile phone. Police have initiated an investigation into the incident.

