ഗുവാഹത്തി: അസമിൽ തുടരുന്ന കനത്ത പ്രളയത്തിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 87 ആയി ഉയർന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 1.28 ലക്ഷത്തോളം ആളുകളെയാണ് പ്രളയം നേരിട്ട് ബാധിച്ചിരിക്കുന്നത്. പലയിടങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും വീടുകളിൽ നിന്നും മാറ്റിപ്പാർപ്പിക്കപ്പെട്ട അവസ്ഥയിലാണ്.(Assam Flood Death Toll Rises To 87 Over One Lakh People Affected Across Seven Districts)
അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ശിവസാഗർ ജില്ലയെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഇവിടെ മാത്രം 160 ഗ്രാമങ്ങളിലെ അറുപതിനായിരത്തോളം ആളുകൾ ദുരിതത്തിലാണ്. കാർഷിക വിളകളും വീടുകളും വൻതോതിൽ നശിച്ചു. അതേസമയം ശിവസാഗറിലെ നേപ്പാളി ഖുട്ടി പ്രദേശത്ത് ഗ്രാമീണർ ഒറ്റക്കെട്ടായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ നാടൻ വള്ളങ്ങൾ ഉപയോഗിച്ച് ആയിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
സ്ഥിതിഗതികൾ ശാന്തമായിത്തുടങ്ങിയതോടെ പുനരധിവാസ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സംസ്ഥാന സർക്കാർ. ദുരന്തബാധിതർക്ക് ഇതുവരെ 160 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. ഇതിനുപുറമെ കേന്ദ്ര സർക്കാർ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 379.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൃഷി നാശം സംഭവിച്ച കർഷകർക്ക് വിത്തുകൾ വിതരണം ചെയ്യാനും, കേടുപാടുകൾ സംഭവിച്ച വിദ്യാലയങ്ങളും മറ്റ് പൊതുസ്വത്തുക്കളും എത്രയും വേഗം പുനരുദ്ധരിക്കാനും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിർദ്ദേശം നൽകി.
Story Summary
The flood death toll in Assam has climbed to 87, with around 1.28 lakh people affected across seven districts. As floodwaters begin to recede, the state government has intensified relief and rehabilitation efforts, supported by central funds and financial aid distribution.


